Asia Cup 2025: കൂട്ടത്തിലെ കൊമ്പന്‍ ഇന്ത്യ തന്നെ, ‘ഭീഷണി’കളില്ല
Asia Cup 2025 Preview: ഇന്ത്യ അനായാസം കിരീടം തൂക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. ഇത്തവണ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ പോന്ന ടീമുകളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍
ഏഷ്യാ കപ്പില്‍ ഇത്തവണയും ഇന്ത്യ അനായാസം കിരീടം തൂക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. ഇത്തവണ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ പോന്ന ടീമുകളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കയും, പാകിസ്ഥാനും, അഫ്ഗാനിസ്ഥാനുമാണ് പിന്നെയും കുറച്ചെങ്കിലും കരുത്തരെന്ന് പറയാവുന്നത്.
എന്നാല്‍ ഈ മൂന്ന് ടീമുകളുടെയും സമീപകാല പ്രകടനങ്ങള്‍ അത്ര നിറമേറിയതായിരുന്നില്ല. ദുര്‍ബലരായ സിംബാബ്‌വെയോട് അടുത്തിടെ നടന്ന ടിട്വന്റി പരമ്പരയിലെ ഒരു മത്സരത്തില്‍ അതിദയനീയമായി ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന ഒരു ടി20യില്‍ പാകിസ്ഥാനാകട്ടെ അഫ്ഗാനിസ്ഥാനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.
ചുരുക്കത്തില്‍ ഇന്ത്യയ്ക്ക് അത്ര വലിയ ഭീഷണിയൊന്നും ഇത്തവണയില്ല. എന്നാല്‍ ഒരു ടീമുകളെയും നിസാരമായി എഴുതിത്തളാനുമാകില്ല. എങ്കിലും ടിട്വന്റി ലോകജേതാക്കളായ ഇന്ത്യ കപ്പ് അനായാസം തൂക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല പ്രകടനമാണ് സമീപകാല പരമ്പരകളില്‍ ഇന്ത്യന്‍ ടീം കാഴ്ചവയ്ക്കുന്നത്.




Also Read: Asia Cup 2025: സഞ്ജുവിനോട് ഏറെനേരം സംസാരിച്ച് ഗൗതം ഗംഭീർ; ടീമിൽ നിന്ന് ഒഴിവാക്കുന്നു എന്ന സൂചനയോ?
എ, ബി എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവയാണ് ബി ഗ്രൂപ്പിലെ ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറില്‍ ഇടം നേടും. സൂപ്പര്‍ ഫോറിലെ നാലു ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. സൂപ്പര്‍ ഫോറിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സെപ്തംബര്‍ 28ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും.
ഇതിന് മുമ്പ് എട്ട് തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഇത്രത്തോളം ഏഷ്യാ കപ്പ് വിജയിച്ച മറ്റൊരു ടീമില്ല. ആറു തവണ ജേതാക്കളായ ശ്രീലങ്കയാണ് രണ്ടാമത്. പാകിസ്ഥാന്‍ രണ്ട് തവണ ചാമ്പ്യന്‍മാരായി.