Asia Cup 2025: സഞ്ജു നാല് ഇന്നിംഗ്സിൽ 132 റൺസ്; ഗിൽ ഏഴ് ഇന്നിംഗ്സിൽ 127 റൺസ്: ബിസിസിഐ തന്നെ നശിപ്പിക്കുന്ന ടീം
Sanju Samson vs Shubman Gill: ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറിലിറങ്ങി, കുറച്ച് ഇന്നിംഗ്സുകൾ കളിച്ചിട്ടും സഞ്ജുവിന് ഗില്ലിനെക്കാൾ റൺസുണ്ട്. അപ്പോൾ എന്താണ് ബിസിസിഐയുടെ പ്ലാൻ?
ഏഷ്യാ കപ്പ് അവസാനിക്കുമ്പോൾ ഇന്ത്യൻ ടീമിനെപ്പറ്റി ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് ശുഭ്മൻ ഗിൽ. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ത്രീ ഫോർമാറ്റ് പ്ലയർ/ക്യാപ്റ്റൻ എന്ന പദവിയിലേക്ക് നിർബന്ധപൂർവം ബിസിസിഐ കൈപിടിച്ചുയർത്തിയ ശുഭ്മൻ ഗിൽ ഇന്ത്യൻ ടി20 സെറ്റപ്പിൽ ഉൾപ്പെടാൻ അർഹനാണോ എന്ന ചോദ്യത്തിന് ഏറെക്കുറെ മറുപടി ലഭിച്ചിരിക്കുകയാണ്.
എസ്റ്റാബ്ലിഷ്ഡായ ഒരു ടി20 ഓപ്പണിങ് സഖ്യത്തെ പിരിച്ചാണ് ബിസിസിഐ അവിടെ ശുഭ്മൻ ഗില്ലിനെ പരീക്ഷിക്കുന്നത്. മൂന്നാം നമ്പറിൽ കളിച്ചിരുന്ന താങ്കളെ ഇനി ഓപ്പണറായാണ് പരിഗണിക്കുക എന്ന് പറഞ്ഞ അതേ മാനേജ്മെൻ്റാണ് സഞ്ജുവിനോട് അടുത്ത നമ്പർ അഞ്ച് ആണെന്ന് പറയുന്നത്. ഓപ്പണറായി മൂന്ന് സെഞ്ചുറികളും അപാര റെക്കോർഡുകളുമുള്ള സഞ്ജു ഐപിഎൽ ടീമിലടക്കം അതേ റോളിലെത്തിയത് ഭാവി കൂടി കരുതിയിട്ടാണെന്നുറപ്പാണ്. എന്നാൽ, പെട്ടെന്നൊരു സുപ്രഭാതത്തിൽ കിരീടാവകാശിയായി ശുഭ്മൻ ഗില്ലിനെ അവരോധിച്ച്, ഏഷ്യാ കപ്പിൽ വൈസ് ക്യാപ്റ്റനാക്കി, ഓപ്പണറാക്കുമ്പോൾ സഞ്ജു ഇത്ര നാളും നടത്തിയ തയ്യാറെടുപ്പുകൾക്ക് എന്ത് വിലയാണുള്ളത്.
Also Read: Asia Cup 2025: അബ്റാറിൻ്റെ വിക്കറ്റ് ആഘോഷം; സഞ്ജുവിനായി പകരം വീട്ടിയത് ടീം അംഗങ്ങൾ: വിഡിയോ




അഭിഷേക് ശർമ്മയും സഞ്ജു സാംസണും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് റെക്കോർഡുകൾ കടപുഴക്കി കുതിയ്ക്കുമ്പോഴാണ് ബിസിസിഐയുടെ ശുഭ്മൻ ഗിൽ പ്രേമം. ഈ ഏഷ്യാ കപ്പിൽ ഏഴ് ഇന്നിംഗ്സുകൾ കളിച്ച ശുഭ്മൻ ഗിൽ ആകെ നേടിയത് 127 റൺസാണ്. കേവലം നാല് ഇന്നിംഗ്സുകൾ കളിച്ച സഞ്ജു 132 റൺസ് നേടി. അതും തീരെ പരിചയമില്ലാത്ത ഒരു പൊസിഷനിൽ. ഒരു ഫിഫ്റ്റി. ഒരു മാൻ ഓഫ് ദി മാച്ച്. രണ്ട് ഇംപാക്ട്ഫുൾ ഇന്നിംഗ്സ്. പാകിസ്താനെതിരെ, സൂപ്പർ ഫോർ മത്സരത്തിൽ മാത്രമാണ് സഞ്ജു നിരാശപ്പെടുത്തിയത്. ശുഭ്മൻ ഗിൽ ആവട്ടെ, പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ 47 നോട്ടൗട്ട് മാത്രമുണ്ട്, പറയാൻ.
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുൻപ് ടീം സെറ്റാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. ഗില്ലിനെ ഓപ്പണറാക്കി ആ ടീമിനെ ബിസിസിഐ തന്നെ നശിപ്പിക്കുകയാണ്.