IPL Restrictions: റീൽസ് കുറയ്ക്കാം, ക്രിക്കറ്റില്‍ ശ്രദ്ധിക്കാം! ഐപിഎല്ലിൽ ‘സോഷ്യൽ മീഡിയ’ പൂട്ടിട്ട് ബിസിസിഐ
BCCI updates IPL anti-corruption guidelines : ഐപിഎല്ലില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ബിസിസിഐ. സോഷ്യൽ മീഡിയ കണ്ടന്റുകള്‍ നിർമ്മിക്കുന്ന താരങ്ങള്‍, ഉദ്യോഗസ്ഥർ, ടീം അംഗങ്ങളുടെ കുടുംബാംഗങ്ങൾ, ബ്രോഡ്കാസ്റ്റർമാർ എന്നിവർക്കെതിരെ ബോർഡ് ശക്തമായ നടപടികൾ സ്വീകരിച്ചേക്കും. പ്രാദേശിക ടി20 ലീഗുകളിലും നിരീക്ഷണം ശക്തമാക്കി.
മുംബൈ, 9-5-2026: ഐപിഎല്ലില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ബിസിസിഐ. സോഷ്യൽ മീഡിയ കണ്ടന്റുകള്‍ നിർമ്മിക്കുന്ന താരങ്ങള്‍, ഉദ്യോഗസ്ഥർ, ടീം അംഗങ്ങളുടെ കുടുംബാംഗങ്ങൾ, ബ്രോഡ്കാസ്റ്റർമാർ എന്നിവർക്കെതിരെ ബോർഡ് ശക്തമായ നടപടികൾ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബ്രോഡ്കാസ്റ്റർമാരായി പ്രവര്‍ത്തിക്കുന്ന ചില മുൻ ക്രിക്കറ്റ് താരങ്ങൾ ഈ സീസണിൽ ‘പ്ലെയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ’യ്ക്ക് (പിഎംഒഎ) സമീപം വീഡിയോകൾ നിർമ്മിച്ചതിന് ഇതിനകം തന്നെ ബിസിസിഐയുടെ ശാസന നേരിട്ടിരുന്നു.
ഐപിഎല്ലിന് മുന്നോടിയായി, ക്രൂ അംഗങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബ്രോഡ്കാസ്റ്റർമാർക്ക് നൽകിയിരുന്നു. ചില കമന്റേറ്റര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
വീഡിയോ ചിത്രീകരിച്ചു
ഒരു മുൻ അന്താരാഷ്ട്ര താരം മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ഡഗൗട്ടിന് സമീപം ഫോണിൽ വീഡിയോകൾ പകർത്തുന്നത് ബിസിസിഐയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഉടന്‍ തന്നെ ബിസിസിഐ സംഘം ഇടപെടുകയും അത് തടയുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലിനായി വീഡിയോ ചിത്രീകരിച്ച മറ്റൊരു മുൻ താരത്തിന് നോട്ടീസ് അയക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read: Yashasvi Jaiswal: ആ സമയത്ത് എവിടെ പോയി? ജയ്‌സ്വാളിന് കുരുക്ക്; ഉത്തേജക പരിശോധനയില്‍ വീഴ്ച
ബിസിസിഐയുടെയോ ഐപിഎല്ലിന്റെയോ ഔദ്യോഗിക വസ്ത്രം ധരിക്കുന്ന ആരും ഗ്രൗണ്ടിൽ വെച്ച് വീഡിയോകൾ ചിത്രീകരിക്കാൻ പാടില്ലെന്നാണ് ബിസിസിഐയുടെ കര്‍ശന നിര്‍ദ്ദേശം. താരങ്ങള്‍ക്ക് ഇൻഫ്ലുവൻസർമാരുമായും വ്ലോഗർമാരുമായും വര്‍ധിച്ചുവരുന്ന അടുപ്പം ‘ഹണി ട്രാപ്പ്’ പോലുള്ള ഭീഷണികൾക്ക് കാരണമായേക്കാമെന്ന ആശങ്കയും ബിസിസിഐയ്ക്കുണ്ട്.
ബോര്‍ഡിന് ആശങ്ക
യുവതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റുകള്‍ പങ്കുവയ്ക്കാന്‍ അമിതമായ താത്പര്യം കാണിക്കുന്നത് ബിസിസിഐ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഒരു താരത്തോട് ഈ രീതി നിര്‍ത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചില ഫ്രാഞ്ചൈസികൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ജോലിക്കെടുക്കുകയും അവർക്ക് ടീമിനുള്ളിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നൽകുകയും ചെയ്യുന്നതും ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്.
റീല്‍ എടുക്കുന്നത് വര്‍ധിക്കുന്നത് നിരവധി നിയമലംഘനങ്ങള്‍ക്ക് കാരണമായി. മത്സരത്തിന് തൊട്ടുമുമ്പും മത്സരം അവസാനിച്ച ഉടനെയും വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില ഇന്ത്യന്‍ താരങ്ങളുണ്ട്. മത്സരം നടക്കുന്നതിനിടെ യൂട്യൂബ് ചാനലില്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഒരു മുന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു.
ഐപിഎല്‍ നടക്കുമ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് താരങ്ങളുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടീമിന് താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലത്തെ വീഡിയോ ഭാര്യ പങ്കുവെച്ചതിനെ തുടർന്ന് ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍ക്ക് ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാര്യ പങ്കുവെച്ച വീഡിയോ താരം പ്രമോട്ട് ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. റീലുകളിലൂടെ ഒരു താരം താൻ പ്ലേയിംഗ് ഇലവനിൽ ഉണ്ടോ എന്ന് മത്സരത്തിന് മുമ്പേ വെളിപ്പെടുത്തുന്ന സാഹചര്യങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.
സീനിയര്‍ താരങ്ങള്‍ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ടീം ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന പ്രവണതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന അസോസിയേഷനുകൾ നടത്തുന്ന പ്രാദേശിക ടി20 ലീഗുകളിലും ബിസിസിഐ നിരീക്ഷണം ശക്തമാക്കി.
English Summary
The BCCI is strictly enforcing anti-corruption rules regarding social media content. Players, families, and commentators are now prohibited from filming in restricted match areas. These measures aim to prevent security breaches and potential “honey trap” risks. Broadcasters and former cricketers face legal warnings for violating these new integrity guidelines.