Dilip Doshi: ഇന്ത്യയുടെ മുൻ സ്പിന്നർ ദിലീപ് ദോഷി അന്തരിച്ചു; ആദരാഞ്ജലികളറിയിച്ച് ക്രിക്കറ്റ് ലോകം
Indian Spinner Dilip Doshi Passes Away: ഇന്ത്യയുടെ മുൻ സ്പിന്നർ ദിലീപ് ദോഷി അന്തരിച്ചു. 77ആം വയസിൽ ലണ്ടനിൽ വച്ചാണ് താരത്തിൻ്റെ മരണം.
ഇന്ത്യയുടെ മുൻ സ്പിന്നർ ദിലീപ് ദോഷി അന്തരിച്ചു. ലെഫ്റ്റ് ആം സ്പിന്നറായ ദിലീപ് ദോഷി തൻ്റെ 77ആം വയസിലാണ് മരണമടഞ്ഞത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം ലണ്ടനിൽ വച്ചാണ് അദ്ദേഹം മരണപ്പെട്ടതെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം ലണ്ടനിലാണ് താമസിക്കുന്നത്.
ഇന്ത്യക്കായി 33 മത്സരങ്ങളിൽ നിന്ന് 114 ടെസ്റ്റ് വിക്കറ്റുകളാണ് ദോഷി നേടിയത്. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. 15 ഏകദിനങ്ങളിൽ നിന്ന് 22 വിക്കറ്റുകളും ദോഷി നേടി. സൗരാഷ്ട്ര, ബെംഗാൾ എന്നീ ടീമുകൾക്കായാണ് അദ്ദേഹം ആഭ്യന്തര മത്സരം കളിച്ചത്. ഇംഗ്ലണ്ട് ടീമുകളായ വാർവിക്‌ഷയർ, നോട്ടിങംഷയർ എന്നീ ടീമുകൾക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും അദ്ദേഹം കളിച്ചു. ഇന്ത്യയുടെ മുൻ താരങ്ങളായ രവി ശാസ്ത്രി, സുനിൽ ജോഷി, വിവിഎസ് ലക്ഷ്മൺ തുടങ്ങിയ താരങ്ങൾ ദോഷിയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്നിരുന്ന ദോഷി 32ആം വയസിലാണ് ടെസ്റ്റിൽ അരങ്ങേറുന്നത്. നോട്ടിങംഷയറിൽ കളിച്ചിരുന്ന സമയത്ത് സഹതാരമായിരുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സ് ദോഷിയുടെ ശൈലിയെ കാര്യമായ രീതിയിൽ സ്വാധീനിച്ചിരുന്നു. വേഗത്തിൽ രാജ്യാന്തര ക്രിക്കറ്റ് സർക്കിളിലെത്തി വേഗത്തിൽ അവസാനിച്ച താരമാണ് ദോഷി. 1980കളിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ നടത്തിപ്പുരീതിയോട് കലഹിച്ചാണ് അദ്ദേഹം കളി മതിയാക്കിയത്. സ്പിൻ പഞ്ച് എന്ന തൻ്റെ ആത്മകഥയിൽ അദ്ദേഹം ഇക്കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ട്.




ചിന്തിക്കുന്ന ക്രിക്കറ്റ് താരമെന്നറിയപ്പെട്ടിരുന്ന ദോഷി 1981ലെ മെൽബൺ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടി തകർപ്പൻ പ്രകടനം നടത്തിയിരുന്നു. മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ ദോഷിയുടെ പ്രകടനം നിർണായകമായിരുന്നു. ഒടിഞ്ഞ കാൽവിരലുമായാണ് ദോഷി അന്ന് കളിച്ചത്.
കാളിന്ദിയാണ് ഭാര്യ. മകൻ നയൻ. സറേയ്ക്കും സൗരാഷ്ട്രയ്ക്കായും നയൻ കളിച്ചിട്ടുണ്ട്. വിശാഖ എന്ന പേരിൽ ഒരു മകളും ദോഷിയ്ക്കുണ്ട്.