Angkrish Raghuvanshi: ഔട്ടിന് പിന്നാലെ കട്ടക്കലിപ്പ്; ആങ്ക്രിഷ് രഘുവംശിക്ക് പിഴശിക്ഷ
Angkrish Raghuvanshi fined: ആങ്ക്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റുമാണ് ആങ്ക്രിഷ് രഘുവംശിക്ക് ലഭിച്ചത്. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെയാണ് ആങ്ക്രിഷ് രഘുവംശി ഗ്രൗണ്ടില്‍ മോശമായി പെരുമാറിയത്.
ലഖ്‌നൗ, 27-04-2026: ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആങ്ക്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റുമാണ് രഘുവംശിക്ക് ലഭിച്ചത്. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ (obstructing the field) പേരില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെയാണ് രഘുവംശി ഗ്രൗണ്ടില്‍ മോശമായി പെരുമാറിയത്. തീരുമാനത്തിൽ അസ്വസ്ഥനായ രഘുവംശി തന്റെ ബാറ്റ് ഉപയോഗിച്ച് ബൗണ്ടറി കുഷ്യനിൽ അടിക്കുകയും നിരാശയോടെ ഹെൽമെറ്റ് എറിയുകയും ചെയ്തിരുന്നു. ഇതാണ് നടപടിക്ക് കാരണം.
“ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ആങ്ക്രിഷ് രഘുവംശിക്ക് മാച്ച് ഫീയുടെ 20% പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി”-ഐപിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 രഘുവംശി ലംഘിച്ചതായി കണ്ടെത്തി. ക്രിക്കറ്റ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗ്രൗണ്ട് ഉപകരണങ്ങൾ എന്നിവയുടെ ദുരുപയോഗവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സംഭവം നടന്നത്.




എന്താണ് സംഭവിച്ചത്?
പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം. മിഡ് ഓണിലേക്ക് സിംഗിളിനായി രഘുവന്‍ശി പന്ത് തട്ടിയിട്ടു. എന്നാല്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ റണ്ണിനായി ഓടാത്തതോടെ രഘുവന്‍ശി തിരികെ ക്രീസ് ലക്ഷ്യം വച്ച് ഓടി. ഈ സമയം ഫീല്‍ഡര്‍ എറിഞ്ഞ പന്ത് രഘുവന്‍ശി ഡൈവ് ചെയ്യുന്നതിനിടെ ദേഹത്ത് കൊണ്ടു. തുടര്‍ന്ന് ഫീല്‍ഡിങ് തടസപ്പെടുത്തിയെന്ന കാരണത്താല്‍ ലഖ്‌നൗ അപ്പീല്‍ വിളിച്ചു. അമ്പയര്‍ അനുവദിക്കുകയും ചെയ്തു. ഇതാണ് രഘുവന്‍ശിയെ പ്രകോപിപ്പിച്ചത്. എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് രഘുവന്‍ശി നേടിയത്.
സൂപ്പര്‍ ഓവര്‍
എന്നാല്‍ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. പുറത്താകാതെ 51 പന്തില്‍ 83 റണ്‍സ് നേടിയ റിങ്കു സിങാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ലഖ്‌നൗവിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. 38 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു ടോപ് സ്‌കോറര്‍.
തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളൂ. നിക്കോളാസ് പുരനെയും, ഐഡന്‍ മര്‍ക്രത്തെയും സുനില്‍ നരൈന്‍ പൂജ്യത്തിന് പുറത്താക്കിയതാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ റിങ്കു കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.
ഈ സീസണിലെ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് കൊല്‍ക്കത്ത. ലഖ്‌നൗവിനും ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. മോശം റണ്‍ റേറ്റ് മൂലം ലഖ്‌നൗ ഏറ്റവും അവസാന സ്ഥാനത്താണ്.