KCL 2025: അവസാന ഓവർ ത്രില്ലർ; കാലിക്കറ്റിനെതിരെ ഒരു വിക്കറ്റിൻ്റെ ആവേശജയവുമായി കൊല്ലം
Kollam Sailors Won First Match: കെസിഎൽ ഉദ്ഘാടനമത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിന് ആവേശജയം. ഒരു വിക്കറ്റിനാണ് സെയിലേഴ്സിൻ്റെ വിജയം.
കേരള ക്രിക്കറ്റ് ലീഗ് ഉദ്ഘാടന മത്സരത്തിൽ ആവേശജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സ്. അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിങ് ത്രില്ലറിൽ ഒരു പന്ത് ബാക്കിനിൽക്കെ ഒരു വിക്കറ്റിനായിരുന്നു കൊല്ലത്തിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് 18 ഓവറിൽ 138 റൺസെടുത്ത് പുറത്തായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.5 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
ഇരു ടീമിലെയും ബൗളർമാരാണ് മത്സരത്തിൽ തിളങ്ങിയത്. കാലിക്കറ്റിനായി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ കെസിഎലിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയടിച്ചു. കേവലം 20 പന്തുകളിൽ നിന്നാണ് രോഹൻ ഫിഫ്റ്റിയിലെത്തിയത്. രോഹത്ത് ഒരു വശത്ത് തകർത്തടിക്കുമ്പോഴും മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. 22 പന്തിൽ 54 റൺസ് നേടിയ രോഹൻ കാലിക്കറ്റിൻ്റെ ടോപ്പ് സ്കോററായി. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ (14 പന്തിൽ 25), സൽമാൻ നിസാർ (18 പന്തിൽ 21) എന്നിവരും തിളങ്ങി. കൊല്ലത്തിനായി ഷറഫുദ്ദീൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൽ എജി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
Also Read: KCL 2025: ആദ്യ കളിയ്ക്ക് തിരയുണർന്നു; ഉദ്ഘാടന മത്സരത്തിൽ കൊല്ലത്തിനെതിരെ കാലിക്കറ്റിന് ബാറ്റിങ്
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി. സച്ചിൻ ബേബി (21 പന്തിൽ 24), അഭിഷേക് ജെ നായർ (20 പന്തിൽ 21) എന്നിവർ ചേർന്ന് കൊല്ലത്തിൻ്റെ ഇന്നിംഗ്സ് വീണ്ടും ട്രാക്കിലെത്തിച്ചു. എന്നാൽ, അഖിൽ സ്കറിയയും (നാല് വിക്കറ്റ്) എസ് മിഥുനും (മൂന്ന് വിക്കറ്റ്) ചേർന്ന് കൊല്ലത്തിൻ്റെ മധ്യനിര തകർത്തെറിഞ്ഞു. 31 പന്തിൽ 41 റൺസ് നേടിയ വത്സൽ ഗോവിന്ദ് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അവസാന ഓവറിൽ 14 റൺസായിരുന്നു വിജയലക്ഷ്യം. അഖിൽ ദേവ് എറിഞ്ഞ ഓവറിലെ നാലും അഞ്ചും പന്തുകളിൽ സിക്സറടിച്ച് അവസാന വിക്കറ്റായ ബിജു നാരായണൻ കാലിക്കറ്റിൻ്റെ വിജയറൺ കുറിയ്ക്കുകയായിരുന്നു.