Shubham Dubey: ശിവവും ശുഭവും ചേര്‍ന്നാല്‍ മാസ് ഡാ! ഫിനിഷര്‍ റോളില്‍ ഇനി രണ്ട് ‘ദുബെ’മാര്‍
The rise of Shubham Dubey: കാത്തിരിപ്പിന്റെ കഠിനമായ വഴികള്‍ പിന്നിട്ടാണ് ഈ 31-കാരന്‍ ശുഭം ദുബെ ഇപ്പോള്‍ ഐപിഎല്ലിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ്. മുന്‍ സീസണുകളിലും റോയല്‍സിനായി ഇമ്പാക്ട് പ്ലയറായി കളിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് താരം ബാറ്റിങ് മികവിലൂടെ ഐപിഎല്ലില്‍ 'ഇമ്പാക്ട്' സൃഷ്ടിക്കുന്നത്.

ശുഭം ദുബെ
Shubham Dubey IPL, 30-04-2026: പേരില്‍ മാത്രമല്ല, പ്രകടനത്തിലും ശിവം ദുബെയ്ക്കും (Shivam Dube), ശുഭം ദുബെയ്ക്കും (Shubham Dubey) സാമ്യം ഏറെയാണ്. ഐപിഎല്ലില്‍ ‘ദുബെ’ എന്ന പേര് ഇപ്പോള്‍ തകര്‍പ്പന്‍ അടികള്‍ക്കും, മാച്ച് വിന്നിങ് ഫിനിഷിങുകള്‍ക്കും പര്യായമായി മാറുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പല സീസണുകളിലും ശിവം ദുബെ നടത്തുന്ന താണ്ഡവങ്ങള്‍ക്ക് പിന്നാലെ, ഇതാ സമാനമായ പേരില്‍ മറ്റൊരു താരം ഐപിഎല്ലില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്-രാജസ്ഥാന്‍ റോയല്‍സിന്റെ ശുഭം ദുബെ. കാത്തിരിപ്പിന്റെ കഠിനമായ വഴികള്‍ പിന്നിട്ടാണ് ഈ 31-കാരന്‍ ഇപ്പോള്‍ ഐപിഎല്ലിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ്. മുന്‍ സീസണുകളിലും റോയല്‍സിനായി ഇമ്പാക്ട് പ്ലയറായി കളിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് താരം ബാറ്റിങ് മികവിലൂടെ ഐപിഎല്ലില്‍ ‘ഇമ്പാക്ട്’ സൃഷ്ടിക്കുന്നത്.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പരാജയത്തിന്റെ വക്കിലായിരുന്ന രാജസ്ഥാനെ, ഡൊനോവന്‍ ഫെരേരയ്‌ക്കൊപ്പം ചേര്‍ന്ന് വിജയതീരത്തെത്തിച്ചത് ശുഭം ദുബെയായിരുന്നു. ഈ സീസണില്‍ തോല്‍വി അറിയാതെ കുതിച്ച പഞ്ചാബിനെയാണ് യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ഫെരേര, ശുഭം എന്നിവരുടെ കരുത്തില്‍ രാജസ്ഥാന്‍ തളച്ചത്.
രവീന്ദ്ര ജഡേജ, ദസുന്‍ ശനക എന്നീ പരിചയസമ്പന്നര്‍ ബാറ്റിങിനായി തയ്യാറെഡുക്കുന്നതിനിടെ, ശുഭം ദുബെയെ ക്രീസിലേക്ക് വിട്ട തീരുമാനം പലരെയും അതിശയിപ്പിച്ചിട്ടുണ്ടാകാം. ജയിക്കാന്‍ 36 പന്തില്‍ 72 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ദുബെ ക്രീസിലെത്തുന്നത്.
എന്നാല്‍ 258.33 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ദുബെ ഫെരേരയ്‌ക്കൊപ്പം ചേര്‍ന്ന് രാജസ്ഥാന് അപ്രതീക്ഷിത ജയം സമ്മാനിച്ചു. പുറത്താകാതെ 12 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും, മൂന്നു ഫോറും അടിച്ചുകൂട്ടി.
കഠിനാധ്വാനത്തിന്റെ കഥ
ദുബെയുടെ വിജയരഹസ്യത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ ഒരു കഥ മറഞ്ഞുകിടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള യവത്മാലില്‍ 1993 ജൂണ്‍ 26-നായിരുന്നു ശുഭം ദുബെയുടെ ജനനം. സാമ്പത്തികമായി പരിതാപകരമായ സാഹചര്യം. പത്ത് വര്‍ഷം മുമ്പ് സ്വന്തമായി ഒരു ക്രിക്കറ്റ് വാങ്ങാന്‍ പോലും അദ്ദേഹത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നു. നാഗ്പൂരിൽ ഒരു പാൻ സ്റ്റാൾ നടത്തിയിരുന്ന പിതാവ് ബദ്രിപ്രസാദ് ദുബെയുടെ തുച്ഛമായ വരുമാനമാണ് രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്.
സുദീപ് ജയ്‌സ്വാള്‍ എന്നയാളാണ് ശുഭമില്‍ ഒരു ക്രിക്കറ്റര്‍ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. സുദീപ് ഇന്ന് ജീവനോടെയില്ല. സുദീപ് ജയ്‌സ്വാള്‍ വാങ്ങി നൽകിയ ആദ്യത്തെ പ്രൊഫഷണൽ ക്രിക്കറ്റ് കിറ്റാണ് ശുഭത്തിന് വലിയ വേദികളിലേക്കുള്ള വഴിതുറന്നത്. വിദര്‍ഭ ടീമിലേക്ക് എത്താന്‍ ശുഭം ദുബെയെ സഹായിച്ചതും ഇദ്ദേഹമായിരുന്നു.
വിദർഭയിൽ നടന്ന ബാപുന കപ്പ് പോലുള്ള പ്രാദേശിക ടൂർണമെന്റുകളിലൂടെയാണ് ദുബെ എന്ന പവർ ഹിറ്റർ വളർന്നത്. 2023-24 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 187.28 സ്ട്രൈക്ക് റേറ്റിൽ 221 റൺസ് അടിച്ചുകൂട്ടിയതോടെ ഐപിഎല്‍ ഫ്രാഞ്ചെസികള്‍ താരത്തെ നോട്ടമിട്ടു. അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള രംഗപ്രവേശം.
5.8 കോടി രൂപയ്ക്ക് രാജസ്ഥാൻ അദ്ദേഹത്തെ ആദ്യം ടീമിലെത്തിച്ചു. പക്ഷേ, അദ്ദേഹത്തിന് ആ സീസണില്‍ മികവ് ആവര്‍ത്തിക്കാനായില്ല. നാല് മത്സരങ്ങളിൽ നിന്ന് വെറും 33 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. തുടര്‍ന്ന് താരത്തെ റോയല്‍സ് റിലീസ് ചെയ്തു. എന്നാല്‍ റിലീസ് ചെയ്‌തെങ്കിലും ശുഭം ദുബെയെ പൂര്‍ണമായി കൈവിടാന്‍ റോയല്‍സ് തയ്യാറായിരുന്നില്ല. അങ്ങനെ 80 ലക്ഷം രൂപയ്ക്ക് താരം റോയല്‍സിലേക്ക് തിരിച്ചെത്തി. തന്നെ തിരികെയെത്തിക്കാനുള്ള റോയല്‍സിന്റെ തീരുമാനം ശരിയായി എന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബിനെതിരെ അദ്ദേഹം പുറത്തെടുത്ത പ്രകടനം.
English Summary
Shubham Dubey is a powerful finisher playing for Rajasthan Royals in IPL. He rose from poverty after his father ran a small pan stall in Nagpur. He recently smashed a match-winning 31 runs off only 12 balls against Punjab Kings. Fans now see him as the next great power-hitter.