AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: പഞ്ചാബിന് എന്തുപറ്റി? തുടര്‍ച്ചയായ ആറാം തോല്‍വി; ആര്‍സിബി പ്ലേ ഓഫില്‍

Royal Challengers Bengaluru vs Punjab Kings: ഐപിഎല്‍ 2026 സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ആര്‍സിബി. പഞ്ചാബ് കിങ്‌സിനെ 23 റണ്‍സിനാണ് തകര്‍ത്താണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്. ആര്‍സിബി 222 റണ്‍സെടുത്തു. പഞ്ചാബിന്റെ പോരാട്ടം 199 റണ്‍സിന് അവസാനിച്ചു.

IPL 2026: പഞ്ചാബിന് എന്തുപറ്റി? തുടര്‍ച്ചയായ ആറാം തോല്‍വി; ആര്‍സിബി പ്ലേ ഓഫില്‍
Royal Challengers Bengaluru vs Punjab KingsImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 May 2026 | 08:56 PM

ധരംശാല: ഐപിഎല്‍ 2026 സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍സിബി). പഞ്ചാബ് കിങ്‌സിനെ 23 റണ്‍സിനാണ് തകര്‍ത്താണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. പഞ്ചാബ് കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ എട്ടു വിക്കറ്റിന് 199 റണ്‍സിന് അവസാനിച്ചു. പഞ്ചാബ് കിങ്‌സ് തുടര്‍ച്ചയായി വഴങ്ങുന്ന ആറാം തോല്‍വിയാണിത്. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായി.

ഓപ്പണര്‍ ജേക്കബ് ബെഥല്‍ ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ആര്‍സിബി കൂറ്റന്‍ സ്‌കോറിലെത്തിയത്. പുറത്താകാതെ 40 പന്തില്‍ 73 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് ടോപ് സ്‌കോറര്‍. വിരാട് കോലി അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും മികച്ച പ്രകടനം പുറത്തെടുത്തു.

12 പന്തില്‍ 28 റണ്‍സെടുത്ത ടിം ഡേവിഡും നിര്‍ണായക സംഭാവന നല്‍കി. രണ്ട് വിക്കറ്റെടുത്ത ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബിനു വേണ്ടി ബൗളിങില്‍ തിളങ്ങി. അര്‍ഷ്ദീപ് സിങും, യുസ്‌വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Also Read: Sanju Samson: ഇഷാനും, അഭിഷേകുമല്ല; സഞ്ജുവാണ് മികച്ച ബാറ്ററെന്ന് മുന്‍ താരം

തിളങ്ങിയത് ശശാങ്ക് മാത്രം

27 പന്തില്‍ 56 റണ്‍സ് നേടിയ ശശാങ്ക് സിങ് പഞ്ചാബിനു വേണ്ടി നടത്തിയ പോരാട്ടം പാഴായി. കൂപ്പര്‍ കോണോലി (22 പന്തില്‍ 37), മാര്‍ക്കസ് സ്റ്റോയിനിസ് (25 പന്തില്‍ 37), സൂര്യാന്‍ഷ് ഷെഡ്‌ഗെ (22 പന്തില്‍ 35) എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.

ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയ്ക്കും, പ്രഭ്‌സിമ്രാന്‍ സിങിനും മികച്ച തുടക്കം നല്‍കാനായില്ല. മുന്‍ മത്സരങ്ങളില്‍ പഞ്ചാബിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഇന്ന് നിരാശപ്പെടുത്തി. മൂന്ന് പന്തുകള്‍ നേരിട്ട പ്രിയാന്‍ഷിന് റണ്ണൊന്നുമെടുക്കാനായില്ല. പ്രഭ്‌സിമ്രാന്‍ അഞ്ചു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിറം മങ്ങി. മൂന്നു പന്തുകളില്‍ ഒരു റണ്‍സ് മാത്രമാണ് പഞ്ചാബ് നായകന്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനായി തിളങ്ങിയ അസ്മത്തുല്ല ഒമര്‍സായി 10 പന്തില്‍ 14 റണ്‍സെടുത്ത് ഔട്ടായി. ഹര്‍പ്രീത് ബ്രാന്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

കഴിഞ്ഞ മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായി കളിച്ച വിഷ്ണു വിനോദിന് ഇന്ന് അവസരം ലഭിച്ചില്ല. സ്‌റ്റോയിനിസായിരുന്നു ഇന്ന് പഞ്ചാബിന്റെ ഇമ്പാക്ട് താരം. ആര്‍സിബിക്കായി ഇമ്പാക്ട് പ്ലയറായി കളിച്ച റാസിഖ് സലാം മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം പുറത്തെടുത്തു. ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

പോയിന്റ് ടേബിളില്‍

13 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച ആര്‍സിബി തകര്‍പ്പന്‍ പ്രകടനമാണ് ഈ സീസണില്‍ ഇതുവരെ പുറത്തെടുക്കുന്നത്. രജത് പട്ടീദാറിന് പകരം ജിതേഷ് ശര്‍മയാണ് ഇന്ന് ആര്‍സിബിയെ നയിച്ചത്. പട്ടീദാര്‍ ‘ഫിറ്റ’ല്ലെന്നും, അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്നും ജിതേഷ് പറഞ്ഞു. ആറു മത്സരങ്ങള്‍ തോറ്റ പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്താണ്.

Follow Us