Sachin Tendulkar: ലോർഡ്സിൽ സച്ചിന് ആദരവ്; മണിമുഴക്കി മത്സരം ആരംഭിച്ചത് ഇതിഹാസതാരം
Sachin Tendulkar Honoured At Lords: ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് സച്ചിന് ആദരവ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുന്നോടി ആയാണ് സച്ചിനെ ആദരിച്ചത്.
ഇതിഹാരതാരം സച്ചിൻ തെണ്ടുൽക്കറെ ആദരിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൻ്റെ മുന്നോടി ആയാണ് സച്ചിനെ ആദരിച്ചത്. മത്സരം ആരംഭിക്കാനുള്ള ലോർഡ്സ് മണി മുഴക്കിയത് സച്ചിനായിരുന്നു. മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിലാണ്.
ലോർഡ്സ് മ്യൂസിയത്തിൽ വച്ച് നടന്ന ഒരു സ്വകാര്യ പരിപാടിയിൽ വച്ചാണ് സച്ചിനെ അധികൃതർ ആദരിച്ചത്. പരിപാടിയിൽ വച്ച് എംസിസി മുൻ പ്രസിഡൻ്റ് മാക്ക് നൊക്കോളാസിനൊപ്പം അദ്ദേഹം തൻ്റെ ചിത്രം അനാവരണം ചെയ്തു. മ്യൂസിയത്തിലെ മറ്റ് പല ഇതിഹാസ താരങ്ങൾക്കൊപ്പമാണ് ഇനി സച്ചിൻ്റെ സ്ഥാനം. ഇതാദ്യമായാണ് സച്ചിൻ ലോർഡ്സിലെ മണിമുഴക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ പതിവ്.
മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ബാസ്ബോൾ ശൈലി മാറ്റിവച്ച് പരമ്പരാഗത ശൈലിയിലായിരുന്നു ഇംഗ്ലണ്ടിൻ്റെ സമീപനം. സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് ആദ്യ വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും ഒരു ഓവറിൽ പുറത്താക്കിയ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഡക്കറ്റ് 23 റൺസ് നേടിയും ക്രോളി 18 റൺസ് നേടിയും മടങ്ങി.




Also Read: India vs England: അങ്ങനെയിപ്പോൾ കളിക്കേണ്ട, ലോർഡ്‌സിൽ മത്സരം തടസപ്പെടുത്തി വണ്ടിൻകൂട്ടം
മൂന്നാം വിക്കറ്റിൽ ഒലി പോപ്പും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ നയിച്ചു. ഇന്ത്യ നന്നായി പന്തെറിഞ്ഞെങ്കിലും ഉറച്ചുനിന്ന ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 109 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. ഇതിനിടെ റൂട്ട് ഫിഫ്റ്റി തികച്ചു. പോപ്പിനെ (44) മടക്കി ജഡേജ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. ഹാരി ബ്രൂക്ക് (11) ബുംറയുടെ ഇരയായി മടങ്ങി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റൂട്ടും (99) ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (39) ആണ് ഇപ്പോൾ ക്രീസിൽ.