ഇന്ത്യൻ ടീമിൽ സഞ്ജുവിന് പുതിയ റോൾ? പടു തോൽവി BCCI യുടെ കണ്ണുതുറപ്പിച്ചോ; ഇന്നലെ രാത്രി വന്ന പുതിയ നീക്കം
Sanju may be seen in a new role in the Indian cricket team: ഇന്ത്യൻ ടി20 ടീം നേരിട്ട കനത്ത തോൽവികളിൽ നിന്ന് ശക്തമായി തിരിച്ചുവരവിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി ബിസിസിഐ അടിയന്തര വെർച്വൽ മീറ്റിംഗ് നടത്തിയതായും സമ്മർദ്ദാവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവച്ച് ടി20 ലോകകപ്പ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനം യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടതായും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
ന്യൂഡൽഹി: ടി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത് ബിസിസിഐക്ക് കനത്ത തിരിച്ചടിയാകുന്നു. ടീം തോൽക്കുന്നത്, ടീം സെലക്ഷൻ സംബന്ധിച്ച വിവാദങ്ങൾക്കും കരുത്ത് പകരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിന് ശേഷം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയതിൽ ബിസിസിഐക്കും കോച്ചിനും എതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. വൈഭവിനെ ഉൾപ്പെടുത്തിയതിലല്ല, ലോകകപ്പ് ഹീറോയായ സഞ്ജുവിനെ നിസാരമായി ഒഴിവാക്കിയതാണ് ബിസിസിഐ അധികൃതർക്കെതിരേ തിരിയാൻ ആരാധകരെ പ്രേരിപ്പിച്ചത്. എന്നാൽ ഇംഗ്ലണ്ടിനോട് കഴിഞ്ഞ ദിവസം മൂന്നാം തോൽവിയും ഏറ്റുവാങ്ങിയതോടെ ബിസിസിഐ ഇന്നലെ അർധരാത്രി തന്നെ ചില നിർണായക തീരുമാനങ്ങൾ എടുത്തതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ ടീമിൽ വീണ്ടും അഴിച്ചുപണി നടത്താനും ഓപ്പണറായിരുന്ന സഞ്ജുവിന് പുതിയ റോൾ നൽകാനും ഇന്നലെ രാത്രി ബിസിസിഐ തീരുമാനം എടുത്തു എന്ന് ചില ദേശീയ മാധ്യമങ്ങളുടെ ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. മൂന്നാം ടി20യിലെ ഇന്ത്യയുടെ കനത്ത പരാജയത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരോടും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനോടും ബിസിസിഐക്ക് അതൃപ്തിയുണ്ട് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
Also Read: സിംബാബ്‌വെ പര്യടനം ചീളുകേസ്; സഞ്ജുവിനെ ഒഴിവാക്കിയതല്ല; കാരണം മറ്റൊന്ന്
അയർലൻഡിലും ഇംഗ്ലണ്ടിലുമായി കഴിഞ്ഞ ഏതാണ്ട് അഞ്ച് മത്സരങ്ങളായി ഇന്ത്യ തുടർച്ചയായി തോൽക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ടതാകട്ടെ വൻ പരാജയവും. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജു സാംസണെ ടീമിൽ നിന്ന് നിസാരമായി പുറത്തിരുത്തുകയും വൈഭവിനെ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ തുടർന്നുള്ള കളികളിലും ഇന്ത്യക്ക് ജയിക്കാനായില്ല. ഇതോടെ ഇന്ത്യയുടെ തോൽവികൾക്ക് നേരേ ഉയരുന്ന വിമർശനങ്ങൾക്ക് മൂർച്ച വളരെ കൂടുതലാണ്.
കനത്ത തോൽവികളിൽ നിന്ന് ശക്തമായി തിരിച്ചുവരവിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി ബിസിസിഐ അടിയന്തര വെർച്വൽ മീറ്റിംഗ് നടത്തിയതായും സമ്മർദ്ദാവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവച്ച് ടി20 ലോകകപ്പ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനം യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടതായും ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
ഓപ്പണർ സ്ഥാനത്ത് അഭിഷേക് ശർമ്മ- വൈഭവ് സൂര്യവംശി കൂട്ടുകെട്ട് അത്ര ഫലപ്രദമല്ല എന്ന് വിലയിരുത്തലുകൾ വന്നു, സ്ട്രൈക്ക് ഫലപ്രദമായി റൊട്ടേറ്റ് ചെയ്യാൻ ഇരുവർക്കും കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കൂടാതെ, ടീം ഘടനയെക്കുറിച്ച് ചർച്ചകളുണ്ടായി എന്നും റിപ്പോർട്ട് പറയുന്നു. ബൗളർമാരുടെ കാര്യത്തിലും അതൃപ്തിയുണ്ട്. അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്ക്കും കാര്യമായ മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിച്ച ശേഷം ബൗളിംഗ് നിര പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായാണ് വിവരം.
സഞ്ജുവിന് പുതിയ റോൾ
ഇന്ത്യൻ ടീമിൽ സഞ്ജുവിന് പുതിയ റോൾ നൽകുന്ന കാര്യത്തിൽ ബിസിസിഐ തീരുമാനമെടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്താൻ തീരുമാനിച്ചതായും ഇഷാൻ കിഷനെ മാറ്റി പകരം മൂന്നാം നമ്പർ ബാറ്റിംഗ് പൊസിഷനിൽ ഇനി സാംസൺ കളിക്കട്ടെയെന്ന് ബിസിസിഐ തീരുമാനിച്ചതായും ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ബിസിസിഐ ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഔദ്യോഗികമായി എവിടെയും പറഞ്ഞിട്ടില്ല.
മത്സര സാഹചര്യത്തെ ആശ്രയിച്ച് കളിക്കാനുള്ള വൈദഗ്ദ്ധ്യം സഞ്ജുവിനുണ്ട്. കൂടാതെ, സഞ്ജു വലത്-ഇടത് ബാറ്റിംഗ് കോമ്പിനേഷനെയാണ് നൽകുന്നത്. ഇക്കാരണത്താൽ, ‘വൺ-ഡൗൺ’ സ്ഥാനത്ത് സ്ഥിരമായി അദ്ദേഹത്തിന് അവസരങ്ങൾ നൽകാനും തീരുമാനിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ടീം സെലക്ഷനിൽ ക്യാപ്ടനും കോച്ചും ഇടപെടരുതെന്നും സെലക്ഷൻ കമ്മിറ്റി മാത്രമാണ് ടീം സെലക്ഷൻ കൈകാര്യം ചെയ്യേണ്ടതെന്നും കഴിവുള്ള മുതിർന്ന കളിക്കാർക്ക് അവസരങ്ങൾ നൽകണമെന്നും ബിസിസിഐ നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
English Summary
The BCCI held an emergency virtual meeting late last night to discuss strategies to help the Indian T20 team bounce back strongly from the heavy defeats they faced. Online reports say that in this meeting, the BCCI decided to try out a new role for Sanju Samson, who played a crucial role in winning the T20 World Cup by performing well even under pressure.