Sanju Samson: നട്ടപ്പാതിരയ്ക്ക് അഗ്നിഗോളങ്ങളെ നോക്കിയിരിക്കുന്ന സഞ്ജു സാംസണ്‍; ഒപ്പമുണ്ടെന്ന് ആരാധകര്‍
Sanju Samson viral social media picture: ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോയെന്നന്ന് അവ്യക്തതമാണ്. ഇപ്പോഴിതാ, താരത്തിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറി ശ്രദ്ധേയമാവുകയാണ്.

Sanju Samson
ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോയെന്ന ചോദ്യമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും താരം നിരാശപ്പെടുത്തി. പരമ്പരയില്‍ ആകെ നേടാനായത് 46 റണ്‍സ് മാത്രം. ബാറ്റിങ് ടെക്‌നിക്കുകളില്‍ അടക്കം പോരായ്മ നിഴലിച്ചു നില്‍ക്കുന്നു. താരം കടന്നുപോകുന്നത് അതീവ സമ്മര്‍ദ്ദഘട്ടത്തിലൂടെയാണെന്ന് വ്യക്തം.
ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ കിട്ടിയ അവസരം മുതലെടുത്തു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇഷാന്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇഷാനെ ഇനി ബെഞ്ചിലിരുത്തുക അത്ര എളുപ്പമല്ല. തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കുക മാത്രമാണ് നിലവില്‍ മാനേജ്‌മെന്റിന് മുന്നിലുള്ള പോംവഴി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന സന്നാഹ മത്സരം മാത്രമാണ് സഞ്ജുവിന്റെ അവസാന കച്ചിത്തുരുമ്പ്. ഇതില്‍ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്താനുള്ള ഏക സാധ്യത. ഇതിനിടയില്‍, സഞ്ജുവിന്റെ ഭാര്യ ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറി ശ്രദ്ധേയമാകുകയാണ്.
Also Read: Sanju Samson: ആ മത്സരങ്ങളിലും സഞ്ജു സാംസണ്‍ കളിക്കുമെന്നുറപ്പ്; തീരുമാനം അതിനുശേഷം
“എല്ലാം കഴിഞ്ഞു മറുപടികൾ മാഞ്ഞുപോകുമ്പോൾ…തല താഴ്ത്തി ജീവിതത്തെ അതിന്റെ വഴിക്കുവിടുക! കാരണം, ചില കാര്യങ്ങൾ വിശദീകരിക്കാനാകുന്നതല്ല, അംഗീകരിക്കപ്പെടേണ്ടവയാണ്”, സഞ്ജു ഇപ്പോള്‍ കടന്നുപോകുന്ന മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ചാരുലതയുടെ ഈ വരികളെന്ന് വ്യക്തം.
ഇതിനൊപ്പം, സഞ്ജുവിന്റെ ഒരു ചിത്രവും ചാരുലത പുറത്തുവിട്ടിട്ടുണ്ട്. രാത്രിയില്‍ അഗ്നിഗോളങ്ങളെ നോക്കി സഞ്ജു ഏകനായി ഇരിക്കുന്ന ഫോട്ടോയാണ് ചാരുലത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത്.
ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലാണ്. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളുടെ സമയത്ത് ഒപ്പം നിന്നതുപോലെ, മോശം സമയത്തും കൂടെയുണ്ടാകുമെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാത്തതില്‍ താരത്തിനെതിരെ സൈബറിടങ്ങളില്‍ വിമര്‍ശനവും ശക്തമാണ്.