Sreesanth vs Harbhajan: പുള്ളിയുമായി ഒരു ബന്ധവുമില്ല; ഇന്‍സ്റ്റയില്‍ പോലും ബ്ലോക്ക് ചെയ്തു; ഹര്‍ഭജനെതിരെ ശ്രീശാന്ത്
Sreesanth lashes out at Harbhajan Singh: ഹര്‍ഭജന്‍ സിങിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഹര്‍ഭജനുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല. അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു. അദ്ദേഹം ഇതുവരെ അഭിനയിക്കുകയായിരുന്നുവെന്നും, തനിക്ക് അത് പറ്റില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ഹര്‍ഭജനെതിരെ ശ്രീശാന്ത് പറഞ്ഞതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതാ.

ശ്രീശാന്തും ഹർഭജൻ സിങ്ങും
കൊച്ചി, 25-04-2026: ഐപിഎല്ലില്‍ 2008 ഏപ്രില്‍ 25-ന് നടന്ന മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ആരാധകര്‍ക്ക് മറക്കാനാകില്ല. മത്സരശേഷം താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ മുംബൈ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍, പഞ്ചാബ് താരം ശ്രീശാന്തിന്റെ മുഖത്തിടിച്ചിരുന്നു. തുടര്‍ന്ന് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രവൃത്തിയില്‍ ഹര്‍ഭജന്‍ മാപ്പ് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും സൗഹൃദം പുനഃരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ശ്രീശാന്ത്. തനിക്ക് ഹര്‍ഭജനുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും, അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തെന്നും മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി.
തനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. അദ്ദേഹം സഹോദരനെപോലെയാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആയിരുന്നു. എന്നാല്‍ അന്ന് നടന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ ഒരു ആഡുണ്ടാക്കി അദ്ദേഹം പണമുണ്ടാക്കി. ഏതാണ്ട് 80 ലക്ഷമോ, ഒരു കോടിയോ അദ്ദേഹം ഉണ്ടാക്കി. ആ ആഡ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇടണമെന്ന് തന്നെ വിളിച്ചുപറഞ്ഞു. ‘പൊറുക്കാം, പക്ഷേ, മറക്കരുത്’ എന്ന് താന്‍ മറുപടി നല്‍കി. ഒരാളോട് ക്ഷമിക്കാം. പക്ഷേ, അയാള്‍ ചെയ്തത് മറന്നാല്‍, അതേ വ്യക്തി ആ തെറ്റ് ആവര്‍ത്തിക്കും. ഹര്‍ഭജനാണ് അതിന് വലിയ ഉദാഹരണമെന്നും, ഇന്‍സ്റ്റയില്‍ പോലും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
അദ്ദേഹത്തിനെതിരെ തനിക്ക് പരാതിയില്ല. തനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പല ഇന്റര്‍വ്യൂവിലും, പുള്ളി തന്റെ മകളെക്കുറിച്ച് സംസാരിച്ചു. തനിക്ക് വിഷമമായെന്നൊക്കെ അദ്ദേഹം പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍, അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്ന് ആളുകള്‍ ചിന്തിക്കും. നല്ല മനുഷ്യനാണ്. പക്ഷേ, തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇപ്പോള്‍ വരെ അദ്ദേഹം അഭിനയിക്കുകയായിരുന്നു. ആ അഭിനയം തനിക്ക് പറ്റില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.
അന്ന് തല്ലിയിരുന്നെങ്കില്‍
അന്ന് ഹര്‍ഭജനെ തള്ളിയിടാന്‍ പോയതാണ്. പക്ഷേ, ഭാഗ്യത്തിന് ബ്രെറ്റ്‌ലീയും മറ്റുള്ളവരും പിടിച്ചുനിര്‍ത്തി. അന്ന് ഹര്‍ഭജനെ തല്ലുകയോ, തള്ളുകയോ ചെയ്തിരുന്നെങ്കില്‍ അന്ന് തനിക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു. അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് അദ്ദേഹത്തെ തല്ലാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് തന്നെ കുറ്റം പറയുന്നവര്‍ അന്ന് സഹായിക്കുമായിരുന്നോയെന്നും ശ്രീശാന്ത് ചോദിച്ചു.
ഹെയ്ഡനെയും, ഗില്‍ക്രിസ്റ്റിനെയുമൊക്കെ ഔട്ടാക്കിയ ശ്രീശാന്താണ് അന്ന് കരഞ്ഞത്. അന്ന് തന്റെ മനസിലുള്ള വിഷമം എന്തായിരിക്കുമെന്ന് ചിന്തിക്കണം. ഇത് സിമ്പതിക്ക് വേണ്ടി പറയുന്നതല്ല. ഇതൊക്കെ ചെയ്തിട്ടും ഏറ്റവും കൂടുതല്‍ വിക്കറ്റ് ലഭിച്ച ബൗളര്‍മാരില്‍ താനുമുണ്ടായിരുന്നു. സൊഹൈല്‍ തന്‍വീറായിരുന്നു മുന്നില്‍. ഒന്നിലും തോല്‍ക്കരുതെന്നും താരം വ്യക്തമാക്കി.
ഇഷ്ടം സച്ചിനെയും, യുവരാജിനെയും
യുവരാജ് സിങ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെയാണ് ഇന്ത്യന്‍ ടീമില്‍ തനിക്ക് ഇഷ്ടം. ഇതുവരെ ‘ഭജി പാ’ എന്നാണ് ഹര്‍ഭജനെ വിളിച്ചിരുന്നത്. ഇതാദ്യമായാകും ഒരു ഇന്റര്‍വ്യൂവില്‍ ഹര്‍ഭജന്‍ എന്ന പേരില്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ഒന്നുമല്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്നവരാണ് നമ്മുടെ യഥാര്‍ത്ഥ ആള്‍ക്കാരെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.