Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്
Suryakumar Yadav Removed from T20 Captaincy and Team: ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!
Suryakumar Yadav Dropped from T20 Squad: ഈ പടിയിറക്കം അനിവാര്യമാണ്. എങ്കിലും സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 ടീമില്‍ ബാക്കിയാക്കുന്ന ശൂന്യതയുമായി പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് അല്‍പം കൂടി സമയം വേണ്ടിവന്നേക്കാം. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏത് കോണിലേക്കും അനായാസം പന്തുകളെ പറത്താന്‍ കഴിയുന്ന, വില്ലുപോലെ വളയുന്ന ആ ‘360 ഡിഗ്രി’ ബാറ്റിങ് വിസ്മയം ഇനി ഇന്ത്യയുടെ ടി20 ടീമിന്റെ അമരത്തുണ്ടാകില്ല. ക്യാപ്റ്റന്‍സി മാത്രമല്ല, ടി20 ടീമിലെ സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. ദേശീയ ടീമില്‍ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തതിനാല്‍ വിരമിക്കല്‍ പ്രഖ്യാപനവും അധികം വൈകാതെ ഉണ്ടാകാനാണ് സാധ്യത.
ഫോമില്ലായ്മയും, പ്രായവുമൊക്കെ ചൂണ്ടിക്കാട്ടി സൂര്യയെ ടി20 ടീമില്‍ നിന്ന് നീക്കുമ്പോള്‍, അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണ അധ്യായത്തിന്റെ അനിവാര്യമായ പടിയിറക്കമായി മാത്രമേ കാണാനാകൂ. ഭാവി മുന്‍നിര്‍ത്തി പുതിയ ടീമിനെ കെട്ടിപ്പടുക്കാന്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. എന്നാല്‍ ആരാധകരുടെ ഹൃദയത്തില്‍ സൂര്യ ബാക്കിയാക്കുന്ന ആ ശൂന്യത അത്രപെട്ടെന്ന് നികത്താനാകില്ല.
മറക്കാനാകുമോ ആ അരങ്ങേറ്റം?
ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും അടിച്ചുതകര്‍ക്കുമ്പോഴും പലപ്പോഴും നിതീനിഷേധത്തിന്റെ ഇരയായിരുന്നു സൂര്യ. വളരെ വൈകിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അതും തന്റെ മുപ്പതാം വയസില്‍. 30-ലെത്തിയാല്‍ ഇന്ത്യന്‍ ടീമിലൊരു അരങ്ങേറ്റം അത്ര എളുപ്പമല്ല. പക്ഷേ, സൂര്യക്ക് അത് സാധ്യമായി.
2021-ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിഞ്ഞ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചറിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് വരവറിയിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി സൂര്യ മാറി. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യ പേരെടുത്തത് വളരെ പെട്ടെന്നായിരുന്നു.
ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും അനായാസം റണ്‍സ് കണ്ടെത്താനുള്ള സൂര്യയുടെ കഴിവിനെ ലോകം ‘360 ഡിഗ്രി ബാറ്റിങ്’ എന്ന് സ്‌നേഹത്തോടെ വിളിച്ചു. എബി ഡി വില്ലിയേഴ്‌സിന് ശേഷം ലോകക്രിക്കറ്റിന് ലഭിച്ച 360 ഡിഗ്രി ബാറ്ററായിരുന്നു സൂര്യ.
കിടു ക്യാപ്റ്റന്‍സി
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായാണ് സൂര്യയെ ടി20 ടീമിന്റെ നായകനാക്കുന്നത്. ശാന്തവും എന്നാൽ തന്ത്രപരവുമായ നായകത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ക്യാപ്റ്റനായി നയിച്ച 52 മത്സരങ്ങളിൽ 40 എണ്ണത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സൂര്യക്ക് കഴിഞ്ഞു. തോറ്റത് എട്ടെണ്ണത്തില്‍ മാത്രം. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടെണ്ണത്തില്‍ റിസള്‍ട്ടുണ്ടായില്ല.
സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പും, ഏഷ്യാ കപ്പുമൊക്കെ ബിസിസിഐയുടെ ഷെല്‍ഫിലെത്തി. സമ്മര്‍ദ്ദഘട്ടങ്ങളിലും പുഞ്ചിരി കൈവിടാത്ത ക്യാപ്റ്റന്‍. സഹതാരങ്ങള്‍ക്ക് ആവോളം സപ്പോര്‍ട്ട് കൊടുക്കുന്ന ‘മോട്ടിവേഷണല്‍ പവര്‍’, അതായിരുന്നു സൂര്യ.
കാലവും ഫോമും എല്ലാ താരങ്ങൾക്കും വെല്ലുവിളിയാകാറുണ്ട്. എങ്കിലും, ക്രീസിൽ സൂര്യ സൃഷ്ടിച്ച ആ വസന്തകാലം ആരാധകരുടെ മനസ്സിൽ എക്കാലവും തിളങ്ങിനില്‍ക്കും. ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ സൂര്യകുമാർ യാദവിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്!