T20 World Cup 2026: പവര്‍പ്ലേയില്‍ ‘പവറി’ല്ല, സൂപ്പര്‍ എട്ടിന് കടുപ്പമേറും; ഇന്ത്യയ്ക്ക് പരിഹരിക്കാനുണ്ട് ഒന്നിലേറെ പ്രശ്‌നങ്ങള്‍
T20 World Cup 2026 Super 8: സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള കരുത്തന്മാരോടാണ് ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സംഭവിച്ച പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് കടുപ്പമാകും.
ഗ്രൂപ്പ് എ പോരാട്ടത്തിലെ അപരാജിതക്കുതിപ്പോടെയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെത്തിയത്. ഒരു മത്സരത്തിലും പോലും പരാജയപ്പെടാതെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഇതുവരെ മുന്നേറിയതെങ്കിലും, അത്ര മികച്ചതായിരുന്നില്ല ഓരോ മത്സരങ്ങളിലെയും പ്രകടനം. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള കരുത്തന്മാരോടാണ് ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സംഭവിച്ച പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് കടുപ്പമാകും.
ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോം ഔട്ടാണ് പ്രധാന പ്രശ്‌നം. ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഒരു റണ്‍സ് പോലും നേടാന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിട്ടില്ല.
യുഎസ്, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് അഭിഷേക് കളിച്ചത്. മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. വണ്‍ ഡൗണായി കളിക്കുന്ന തിലക് വര്‍മയുടെ മന്ദഗതിയിലുള്ള ബാറ്റിങാണ് ഇന്ത്യയുടെ മറ്റൊരു വെല്ലുവിളി. എല്ലാ മത്സരങ്ങളിലും കളിച്ചെങ്കിലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ തിലകിന് സാധിക്കുന്നില്ല.
Also Read: T20 World Cup 2026 : ഐസിസിയുടെ ബുദ്ധി വിമാനം തന്നെ! സൂപ്പർ എട്ട് ഫോർമാറ്റിനെതിരെ രൂക്ഷ വിമർശനം
പാകിസ്ഥാനെതിരെ ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ മെല്ലെപ്പോക്ക് നീതികരിക്കാനാവുന്നതാണ്. എന്നാല്‍ ബാറ്റിങിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലടക്കം ഏകദിന ശൈലിയിലാണ് തിലക് ബാറ്റ് ചെയ്തത്.
തിലകിനൊപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പഴയ ഫ്‌ളോയില്‍ ബാറ്റ് ചെയ്യാനാകുന്നില്ല. ടോപ് ഓര്‍ഡറില്‍ ഇഷാന്‍ കിഷനൊഴികെയുള്ളവരുടെ മെല്ലെപ്പോക്ക് മൂലം പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല.
ഇഷാന്‍ കിഷന്‍, ശിവം ദുബെ തുടങ്ങിയവരുടെ മികവ് മൂലം മാത്രമാണ് ടോപ് ഓര്‍ഡറിലെ ദൗര്‍ബല്യം ഇതുവരെ ഇന്ത്യയ്ക്ക് തിരിച്ചടിയാകാത്തത്. യുഎസ്, നമീബിയ, നെതര്‍ലന്‍ഡ് തുടങ്ങിയ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും ബാറ്റര്‍മാര്‍ പതറുന്നത് ആശങ്കയാണ്.
ബാറ്റിങുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ബൗളിങ് ഏറെക്കുറെ സെറ്റാണ്. എന്നാല്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ വരുണ്‍ ചക്രവര്‍ത്തിക്ക് നാലോവര്‍ തികയ്ക്കാന്‍ പല മത്സരങ്ങളിലും സാധിക്കുന്നില്ല. വരുണിന് നാലോവര്‍ കൊടുക്കാത്ത സൂര്യകുമാര്‍ യാദവിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.