Womens ODI World Cup 2025: ഓസ്ട്രേലിയൻ വനിതാ ലോകകപ്പ് ടീം അംഗങ്ങൾക്കെതിരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ
Assault Against Australian Cricketers: ഓസ്ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. ഇൻഡോറിൽ വച്ച് നടന്ന സംഭവത്തിൽ ഒരാൾ പിടിയിലായി.
ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ടീം അംഗങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഓസ്ട്രേലിയ ടീമിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്കെതിരെയാണ് ബൈക്ക് യാത്രികൻ്റെ അതിക്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 23 രാവിലെയാണ് സംഭവം നടന്നത്. ഓസീസ് താരങ്ങൾ നടന്നുപോകുന്നതിനിടെ ഖജ്‌രാന റോഡ് പരിസരത്തുവച്ച് ഇയാൾ ഇവരെ പിന്തുടരുകയും ഒരാളുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വിഡിയോയിൽ ബൈക്കിൻ്റെ നമ്പർ പതിഞ്ഞത് നിർണായകമായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അകിൽ ഖാൻ എന്നയാൾ പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ഐ നിധി രഘുവൻശി പിടിഐയോട് പ്രതികരിച്ചു.
ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുമ്പോഴാണ് ക്രിക്കറ്റ് താരങ്ങൾക്ക് മോശം അനുഭവമുണ്ടായത്. ഈ സമയത്ത് ഇയാൾ ബൈക്കിൽ താരങ്ങളെ പിന്തുടരാൻ തുടങ്ങി. പിന്നീട് ഒരാളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച ശേഷം ബൈക്കോടിച്ച് കടന്നുകളയുകയായിരുന്നു. ഓസീസ് താരങ്ങൾ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മൺസിനെ അറിയിച്ചു. സിമ്മൺസ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും താരങ്ങൾക്ക് തിരികെപോകാൻ വാഹനം ഏർപ്പാടാക്കുകയും ചെയ്തു.
പിന്നാലെ, പോലീസിന് ടീം മാനേജ്മെൻ്റ് പരാതിനൽകി. അസിസ്റ്റൻ്റ് കമ്മീഷണർ ഹിമാനി മിശ്ര താരങ്ങളെ കണ്ട് സംസാരിച്ച് അവരുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയ ഇന്ന് തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുകയാണ്. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വിജയിക്കുന്ന ടീം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.