WPL 2026: റിച്ച ഘോഷിന്റെ പോരാട്ടവീര്യത്തിനും ആര്‍സിബിയെ രക്ഷിക്കാനായില്ല; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം
WPL 2026 Mumbai Indians vs Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 15 റണ്‍സിന് തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. നാറ്റ് സിവര്‍ ബ്രന്റിന്റെ സെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം.
വഡോദര: പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 15 റണ്‍സിന് തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. നാറ്റ് സിവര്‍ ബ്രന്റിന്റെ സെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാല് വിക്കറ്റിന് 199, ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 184.
200 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്ത ആര്‍സിബിക്കായി റിച്ച ഘോഷ് പോരാടി നോക്കിയെങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണ ലഭിച്ചില്ല. സെഞ്ചുറിക്ക് 10 റണ്‍സ് അകലെയാണ് റിച്ച പുറത്തായത്. താരം 50 പന്തില്‍ 90 റണ്‍സെടുത്തു. ആര്‍സിബി നിരയില്‍ മറ്റൊരു ബാറ്റര്‍ക്കും 30 പോലും കടക്കാനായില്ല.
ഗ്രേസ് ഹാരിസ്-ഒമ്പത് പന്തില്‍ 15, സ്മൃതി മന്ദാന-ഏഴു പന്തില്‍ 6, ജോര്‍ജിയ വോള്‍-ആറു പന്തില്‍ ഒമ്പത്, ഗൗതമി നായിക്ക്-രണ്ട് പന്തില്‍ ഒന്ന്, രാധാ യാദവ്-രണ്ട് പന്തില്‍ പൂജ്യം, നദൈന്‍ ഡി ക്ലര്‍ക്ക്-20 പന്തില്‍ 28, അരുന്ധതി റെഡ്ഡി-18 പന്തില്‍ 14, സയാലി സത്ഘാരെ-ഗോള്‍ഡന്‍ ഡക്ക്, ശ്രേയങ്ക പാട്ടില്‍-അഞ്ച് പന്തില്‍ 12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ആര്‍സിബി ബാറ്റര്‍മാരുടെ പ്രകടനം.
Also Read: WPL 2026: വനിതാ പ്രീമിയർ ലീഗിലെ 90 ശാപം തകർത്ത് നാറ്റ് സിവർ ബ്രണ്ട്; ബെംഗളൂരുവിന് വൻ വിജയലക്ഷ്യം
മൂന്ന് വിക്കറ്റെടുത്ത ഹെയ്‌ലി മാത്യൂസും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശബ്‌നിം ഇസ്മയിലും, അമേലിയ കെറും, ഒരു വിക്കറ്റ് സ്വന്തമാക്കിയ അമന്‍ജോത് കൗറും മുംബൈയ്ക്കായി ബൗളിങില്‍ തിളങ്ങി. പുറത്താകാതെ 57 പന്തില്‍ 100 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്റിന്റെയും, 39 പന്തില്‍ 56 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസിന്റെയും മികവിലാണ് ആദ്യം ബാറ്റു ചെയ്ത മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഓപ്പണറായി കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്നതില്‍ മലയാളി താരം സജന സജീവന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുക്കാനെ സജനയ്ക്ക് സാധിച്ചുള്ളൂ. ഹര്‍മന്‍പ്രീത് കൗര്‍ 12 പന്തില്‍ 20 റണ്‍സെടുത്തു. അമന്‍ജോത് കൗര്‍ നാല് റണ്‍സെടുത്ത് മടങ്ങി. ഒരു റണ്‍സുമായി അമേലിയ കെര്‍ പുറത്താകാതെ നിന്നു. ആര്‍സിബി ബൗളര്‍മാരില്‍ ലോറന്‍ ബെല്‍ രണ്ട് വിക്കറ്റും, നദൈന്‍ ഡി ക്ലര്‍ക്കും, ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.