‘ആർക്കാടാ എന്റെ പിള്ളേരെ റെഡ് കാർഡ് കാണിക്കണ്ടേ’! ഫിഫയെ ‘വിരട്ടി’ റെഡ് കാർഡ് നീക്കിയ ട്രംപിന് ട്രോൾ
FIFA overturns Balogun's red card after Trump's call: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് യുഎസ്എ ഫുട്ബോൾ താരം ബലോഗന്റെ റെഡ് കാർഡ് വിലക്ക് ഫിഫ നീക്കിയത് വിവാദമായി. ബലോഗന്റെ വിലക്ക് നീക്കാൻ ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് മൂന്ന് തവണ ഫോണിൽ വിളിച്ച് സമ്മർദ്ദം ചെലുത്തിയതായി വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 27 മുൻനിർത്തിയാണ് ഈ പ്രത്യേക നടപടിയെന്ന് ഫിഫ അറിയിച്ചു.

Fifa Overturns Balogun's Red Card After Trump's Call
വാഷിങ്ടൻ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് യുഎസ് താരം ബലോഗന്റെ റെഡ് കാർഡ് വിലക്ക് ഫിഫ നീക്കിയത് വിവാദമാകുന്നു. ഫിഫയുടെ നിയമങ്ങളിൽ അനാവശ്യമായി യുഎസ് പ്രസിഡന്റ് കൈകടത്തുന്നു എന്ന നിലയ്ക്കാണ് ഈ സംഭവം ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റെഡ് കാർഡ് വിലക്ക് നീക്കി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രംപിനും ഫിഫയ്ക്കും എതിരേ വിമർശനങ്ങളും പരിഹാസവും ശക്തമായിട്ടുണ്ട്. അമേരിക്കയിൽ നടക്കുന്ന മത്സരത്തിൽ ട്രംപ് ‘തിണ്ണമിടുക്ക്’ കാണിക്കുകയാണ് എന്നാണ് വിമർശനങ്ങളുടെ കാതൽ.
വിവാദ സംഭവം
യുഎസ്എ- ബോസ്നിയ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ ബോസ്നിയൻ ഡിഫൻഡർ താരിക് മുഹാരെമോവിച്ചിന്റെ ആംഗിളിൽ യുഎസ്എ താരം ഫോളാരിൻ ബലോഗന്റെ ബൂട്ട് തട്ടി. റഫറി ഫൗൾ വിളിച്ചില്ലെങ്കിലും VAR (വീഡിയോ അസിസ്റ്റന്റ് റഫറി) പുനഃപരിശോധനയ്ക്ക് ശേഷം ബലഗോന് റെഡ് കാർഡ് വിധിക്കപ്പെട്ടു. ഇതോടെ യുഎസ്എയുടെ മുന്നേറ്റനിരയിലെ സൂപ്പർ താരമായ ബലോഗന് ബെൽജിയത്തിന് എതിരായ പ്രീക്വാർട്ടറിൽ കളിക്കാനാകില്ല എന്ന അവസ്ഥ വന്നു.
Also Read: നടന്നത് ‘ഇടിമിന്നൽക്കളി’! മറഡോണയെ ഓർമ്മിപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം; അപൂർ റെക്കോഡുമായി ഹാരി കെയ്ൻ
ട്രംപിന്റെ ഇടപെടൽ
ഈ ടൂർണമെന്റിൽ ഇതിനകം തന്നെ മൂന്ന് ഗോളുകൾ നേടിയ ബലോഗൻ യുഎസിന്റെ പ്രധാന പ്രതീക്ഷയാണ്. റെഡ് കാർഡ് കണ്ടതോടെ ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിൽ യുഎസിന് തിരിച്ചടി നേരിടും എന്ന അവസ്ഥ വന്നു. റെഡ് കാർഡ് തീരുമാനത്തിനെതിരേ യുഎസ് കോച്ച് അടക്കമുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചു. ഇതിനെല്ലാം പിന്നാലെയാണ് പ്രസിഡന്റ് ട്രംപ് വിഷയത്തിൽ ഇടപെട്ടു എന്ന നിലയ്ക്കുള്ള വാർത്തകൾ വന്നത്.
മൂന്ന് തവണ വിളിച്ചു, ഒടുവിൽ നന്ദി പ്രകടനവും
ബലോഗന്റെ വിലക്ക് നീക്കാൻ ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് മൂന്ന് തവണ ഫോണിൽ വിളിച്ച് സമ്മർദ്ദം ചെലുത്തിയതായി വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാർഡിയൻ ഉൾപ്പെടെയുള്ളവ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിൽ നിന്ന് ഫിഫയെ ബന്ധപ്പെട്ടതായി അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നീട് ബലോഗന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള ഫിഫയുടെ അറിയിപ്പ് എത്തി. ഇതിന് പിന്നാലെ ഫിഫയുടെ തീരുമാനത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി നന്ദി അറിയിച്ച് ട്രംപ് രംഗത്തുവന്നു. “ഒരു വലിയ അനീതി തിരുത്തി, ശരിയായ കാര്യം ചെയ്തതിന് ഫിഫയ്ക്ക് നന്ദി!” എന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ കുറിപ്പ്.
ഫിഫയുടെ വിശദീകരണം
ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റെഡ് കാർഡ് നീക്കപ്പെട്ടു എന്നത് ഫിഫയ്ക്ക് എതിരേ കടുത്ത വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. ട്രംപിന്റെ കൈയിലെ കളിപ്പാവയായി ഫിഫ മാറി എന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതിൽ വിശദീകരണവുമായി ഫിഫ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 27 മുൻനിർത്തിയാണ് ഈ പ്രത്യേക നടപടിയെന്ന് ഫിഫ അറിയിച്ചു.
ഒരു വർഷത്തെ പ്രൊബേഷൻ
ബലോഗനെ ഒരു വർഷത്തെ പ്രൊബേഷൻ കാലാവധിയിലാണ് നിലവിൽ വിലക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ കാലയളവിൽ സമാനമായ ഫൗളുകൾ ആവർത്തിച്ചാൽ വിലക്ക് വീണ്ടും പ്രാബല്യത്തിൽ വരും എന്നാണ് ഫിഫയുടെ വിശദീകരണം. എന്നാൽ ഫിഫയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിനെതിരെ പ്രീ-ക്വാർട്ടറിൽ യുഎസിന്റെ എതിരാളികളായ ബെൽജിയം ഉൾപ്പെടെ രംഗത്തെത്തി. ഫിഫയുടെ സ്വന്തം നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്നും, ഇതിനെതിരെ നിയമപരമായ സാധ്യതകൾ തേടുമെന്നും റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ (RBFA) വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും ശക്തമാണ്. ‘ആർക്കാടാ എന്റെ പിള്ളേരെ റെഡ് കാർഡ് കാണിക്കണ്ടേ’ എന്ന് ട്രംപ് ഫിഫയെ വിരട്ടിയെന്ന് ചില ആരാധകർ ആരോപിക്കുന്നു. മറ്റ് ചിലർ കപ്പ് അമേരിക്കയ്ക്ക് കൊടുക്കൂവെന്ന് രോഷം കൊള്ളുന്നു, ഇത്തവണ യുഎസ് കപ്പ് കൊണ്ടുപോകുമെന്നാണ് മറ്റ് ചിലർ പ്രതികരിക്കുന്നത്, ഫിഫയുടെ ഫ്യൂസ് ട്രംപ് ഊരി എന്ന നിലയ്ക്കുള്ള പരിഹാസങ്ങളും വരുന്നുണ്ട്. ഈ ലോകകപ്പ് നടത്തിപ്പ് തന്നെ സംശയ നിഴലിൽ ആയെന്നാണ് വേറെ ചിലരുടെ കമന്റ്.
English Summary
FIFA’s decision to lift the red card ban of USA footballer Balogun has been controversial following the intervention of President Donald Trump. Sources close to the White House had indicated that Donald Trump had directly pressured FIFA President Gianni Infantino by calling him three times to lift Balogun’s ban. However, FIFA said that this special action was based on Article 27 of the FIFA Disciplinary Code.