കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന് സുനില്‍ ഛേത്രി
Jamshedpur FC Players and Sunil Chhetri Plead to Save the Club: ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജാംഷെഡ്പൂർ എഫ്‌സിയോട് അഭ്യര്‍ത്ഥിച്ച് സുനില്‍ ഛേത്രി. അടുത്ത സീസൺ മുതൽ ലീഗിന്റെ ഭാഗമാകില്ലെന്ന് ജാംഷെഡ്പൂർ എഫ്‌സി വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കണമെന്ന് ഛേത്രി ആവശ്യപ്പെട്ടത്.

Jamshedpur FC File Pic
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജാംഷെഡ്പൂർ എഫ്‌സിയോട് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. അടുത്ത സീസൺ മുതൽ ലീഗിന്റെ ഭാഗമാകില്ലെന്ന് ജാംഷെഡ്പൂർ എഫ്‌സി വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കണമെന്ന് ഛേത്രി ആവശ്യപ്പെട്ടത്. ജാംഷെഡ്പൂർ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു എന്നറിഞ്ഞത് നെഞ്ചിലേറ്റ വലിയൊരു പ്രഹരം പോലെയാണെന്ന് ഛേത്രി എക്‌സില്‍ കുറിച്ചു. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാകുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കുറച്ചുകാലമായി ഇവിടുത്തെ അവസ്ഥ ഇതുതന്നെയാണ്. എന്നാൽ ചുറ്റുമുള്ളതെല്ലാം തകർന്നു വീഴുമെന്ന് തോന്നുമ്പോൾ, ചേർത്തുപിടിക്കാൻ നാം കുടുംബത്തെയാണ് ആശ്രയിക്കുന്നത്. മിക്കപ്പോഴും, ആശ്വാസത്തിനും ഉറപ്പിനുമായി നാം വീട്ടിലെ മുതിർന്നവരുടെ അടുത്തേക്കാണ് തിരിയുന്നതും. ടാറ്റാ ഗ്രൂപ്പിലുള്ള നിങ്ങളെല്ലാവരും, ആദ്യം ടാറ്റാ ഫുട്ബോൾ അക്കാദമി വഴിയും പിന്നീട് ജംഷഡ്പൂർ എഫ്സിയിലൂടെയും ഞങ്ങളുടെ പ്രധാന തൂണുകളിൽ ഒന്നായിരുന്നു”, ഛേത്രി പറഞ്ഞു.
സുനില്‍ ഛേത്രിയുടെ കുറിപ്പ്:
It takes a lot to be a stakeholder in Indian football. It has been like that for some time now. But when everything around looks like it will crumble, you bank on family to hold on to each other. And more often than not, it is the elders in the house that you turn to, for…
— Sunil Chhetri (@chetrisunil11) August 2, 2026
“ജംഷഡ്പൂർ അവരുടെ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു എന്നറിയുന്നത് നെഞ്ചിലേറ്റ വലിയൊരു പ്രഹരമാണ്. കളിക്കാർക്കും പരിശീലകർക്കും മറ്റ് ജീവനക്കാർക്കും ക്ലബ്ബുകൾ ഇല്ലാതാകും; എങ്കിലും ഇതിനൊടുവിൽ അവർ മറ്റൊന്ന് കണ്ടെത്തിയേക്കാം. ലീഗിൽ ഒരു ടീം കുറയുമെങ്കിലും സീസൺ മുന്നോട്ട് പോവുക തന്നെ ചെയ്യും. എന്നാല്‍, ഇന്ത്യൻ ഫുട്ബോളിന്റെ ഉയർന്ന തലത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ പങ്കാളിത്തം ഇല്ലാതിരിക്കുക എന്നത് വലിയ ദുരന്തമാണ്.
Also Read: കേട്ട വാർത്തകൾ സത്യമാകാൻ മഞ്ഞപ്പട പ്രാർഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും
കായികരംഗത്തെ ചില കഠിനമായ തീരുമാനങ്ങൾ ബോർഡ് റൂമുകളിലെ ലാഭനഷ്ട കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. തലച്ചോറിനേക്കാൾ ഹൃദയത്തിന് മുൻഗണന നൽകി ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് അഭ്യർത്ഥിക്കാനും പ്രത്യാശിക്കാനും മാത്രമേ എനിക്ക് സാധിക്കൂ. ഇതൊരു മോശം ബിസിനസ്സ് തീരുമാനമായിരിക്കാം, എന്നാൽ ഈ നിമിഷത്തിൽ ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും അത്യാവശ്യമായ ഒന്ന് ഇതായിരിക്കും”, സുനില്‍ ഛേത്രി എക്‌സില്‍ എഴുതി.
അഭ്യര്‍ത്ഥനയുമായി താരങ്ങള്‍
ഐഎസ്എല്ലില്‍ നിന്നു പിന്മാറാനുള്ള ജാംഷെഡ്പൂർ എഫ്‌സിയുടെ തീരുമാനം താരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കരിയര്‍ ഇരുട്ടിലായ അവസ്ഥയിലാണ് അവര്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
“ജാംഷഡ്പൂരിലെ കളിക്കാരായ ഞങ്ങൾ, ടാറ്റയുടെ ഉന്നത നേതൃത്വത്തോട് തീരുമാനം പുനഃപരിശോധിക്കണമെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നശിപ്പിക്കരുതെന്നും കൈകൂപ്പി അപേക്ഷിക്കുന്നു. ഈ ക്ലബ്ബ് ഇന്ത്യൻ ഫുട്ബോളിന്റെ ഹൃദയവും ആത്മാവും, ലക്ഷക്കണക്കിന് വരാനിരിക്കുന്ന താരങ്ങളുടെ ഏക പ്രതീക്ഷയുമാണ്”, പ്രതിരോധ താരം പ്രതീക ചൗധരി എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
പ്രതീക ചൗധരി പങ്കുവെച്ച വീഡിയോ:
APPEAL TO TATA GROUP
We, the players of Jamshedpur, with folded hands plead to Tata’s Top Leadership to rethink their decision. And not destroy the future of Indian Football. This club is the heart and soul of Indian football and the only hope for lakhs of upcoming players. pic.twitter.com/aEsmdHGxSl
— Pratik Chaudhari (@pratikch89) August 1, 2026
ജാംഷെഡ്പൂർ എഫ്‌സിയുടെ തീരുമാനം
പ്രധാനമായും സാമ്പത്തിക കാരണങ്ങളാലാണ് ഐഎസ്എല്ലില്‍ നിന്ന് പിന്മാറാന്‍ ജാംഷെഡ്പൂര്‍ എഫ്‌സി തീരുമാനിച്ചത്. ഐഎസ്എല്ലില്‍ നിന്ന് പിന്മാറാനുള്ള ജാംഷെഡ്പൂരിന്റെ തീരുമാനത്തില്‍ ആരാധകരും ഞെട്ടലിലാണ്.
English Summary
Sunil Chhetri and players have urged the Tata Group to reconsider Jamshedpur FC’s withdrawal from the ISL. The club is shutting down first-team operations due to the league’s financial unviability. This decision leaves many contracted players and coaching staff in an uncertain future.