IPL 2025: റബാഡയെ ഐപിഎലിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ മയക്കുമരുന്ന് ഉപയോഗം; ക്ഷമ ചോദിച്ച് താരത്തിൻ്റെ വാർത്താകുറിപ്പ്
Kagiso Rabada Drug Use: കഗീസോ റബാഡയെ ഐപിഎലിൽ നിന്ന് തിരികെ അയച്ചത് മയക്കുമരുന്ന് ഉപയോഗിച്ചതിനെന്ന് സ്ഥിരീകരണം. റബാഡ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയെ ഐപിഎലിൽ നിന്ന് പുറത്താക്കിയതെന്ന് സ്ഥിരീകരണം. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് താരത്തെ ഗുജറാത്ത് ടൈറ്റൻസ് പുറത്താക്കുകയായിരുന്നു എന്നാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. നേരത്തെ, വ്യക്തിപരമായ കാരണങ്ങളാൽ താരം മടങ്ങിപ്പോയെന്നായിരുന്നു ഗുജറാത്തിൻ്റെ വിശദീകരണം. എന്നാൽ, ഇപ്പോൾ താരം തന്നെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. പ്രവൃത്തിയിൽ താരം മാപ്പ് ചോദിക്കുകയും ചെയ്തു.
“നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ ഞാൻ ഐപിഎൽ മത്സരങ്ങൾക്കിടെ ചില വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിന് കാരണം, ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതാണ്. ഞാൻ കാരണം നിരാശരായ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഏതവസ്ഥയിലും ക്രിക്കറ്റ് കളിക്കും എന്ന തരത്തിലുള്ള പ്രിവിലേജ് ഇനിയൊരിക്കലും ഞാൻ സ്വീകരിക്കില്ല. അത് എന്നെക്കാൾ വലുതാണ്. നിലവിൽ ഞാൻ സസ്പൻഷനിലാണ്. ഏറെ വൈകാതെ ഞാൻ സ്നേഹിക്കുന്ന ഗെയിമിലേക്ക് തിരികെവരാൻ കഴിയുമെന്ന് കരുതുന്നു. ഈ പ്രതിസന്ധി മറികടക്കാൻ എനിക്കൊപ്പമുള്ള എൻ്റെ ഏജൻ്റ്, ക്രിക്കറ്റ് സൗത്താഫ്രിക്ക, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്ക് നന്ദി അറിയിക്കുന്നു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി പറയുന്നു. ഇത് എന്നെ നിർവചിക്കുന്നതല്ല.”- റബാഡ കുറിച്ചു.
Also Read: IPL 2025: ചെന്നൈക്കെതിരെ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ; ഇന്ന് കളി കൊഴുക്കും




ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനായി ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് റബാഡ നാട്ടിലേക്ക് മടങ്ങിയത്. താരത്തിന് അടിയന്തിരമായ ഒരു കാര്യമുണ്ടെന്നും അതിനായി നാട്ടിലേക്ക് മടങ്ങി എന്നുമാണ് ഗുജറാത്ത് നേരത്തെ അറിയിച്ചത്. കഴിഞ്ഞ മെഗാ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് റബാഡയെ സ്വന്തമാക്കിയത്.
റബാഡ ഇല്ലെങ്കിലും ഗുജറാത്തിൻ്റെ പേസർമാർ തകർപ്പൻ ഫോമിലാണ്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ, ജെറാൾഡ് കോട്ട്സിയ തുടങ്ങിയ താരങ്ങൾ ഗുജറാത്തിനായി ഗംഭീര പ്രകടനങ്ങളാണ് നടത്തുന്നത്. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. 10 മത്സരങ്ങൾ കളിച്ച ഗുജറാത്തിന് ഏഴിലും വിജയിച്ച് 14 പോയിൻ്റാണ് ഉള്ളത്.