ISL Uncertainty 2025-26: ഐഎസ്എല്‍ അനിശ്ചിതത്വത്തില്‍; പ്രവര്‍ത്തനം നിര്‍ത്തിവച്ച് മോഹന്‍ബഗാന്‍, ബിസിസിഐ രക്ഷിക്കണമെന്ന് ഈസ്റ്റ് ബംഗാള്‍
ISL Crisis continues: മോഹൻ ബഗാൻ സൂപ്പർ ജയന്റ് എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു. ഐഎസ്എല്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് തീരുമാനം. ബിസിസിഐ ഇടപെടണമെന്നാണ് ഈസ്റ്റ് ബംഗാളിന്റെ ആവശ്യം

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
ഐഎസ്എല്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്റ് എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു. ലീഗിന്റെ ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് ക്ലബ്ബിന്റെ ഈ തീരുമാനം. ഐഎസ്എല്ലിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ ക്യാമ്പുകളും പരിശീലനവും നിർത്തിവെക്കാൻ ക്ലബ് നിർദ്ദേശം നൽകി. ഐഎസ്എല്ലിനുള്ള ക്യാമ്പ് തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി നിര്‍ത്തിയത്.
ഐഎസ്എല്‍ സീസൺ അനിശ്ചിതത്വത്തിലായതിനാല്‍ അടുത്ത മാസം താരങ്ങള്‍, പരിശീലകർ, സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരുടെയെല്ലാം കരാറുകൾ ക്ലബ്ബ് പുനഃപരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇതുവരെ ആരുടെയും ശമ്പളം നിർത്തിവെച്ചിട്ടില്ലെന്നും എല്ലാവർക്കും ശമ്പളം നൽകുന്നുണ്ടെന്നും മോഹൻ ബഗാൻ സ്ഥിരീകരിച്ചു.
ബിസിസിഐ ഇടപെടണം
അതേസമയം, ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബിസിസിഐ ഇടപെടണമെന്ന് ഈസ്റ്റ് ബംഗാൾ സീനിയർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത ആവശ്യപ്പെട്ടു. ഫുട്ബോൾ ജനപ്രിയമായ കായിക വിനോദമാണ്. ബിസിസിഐ കുറഞ്ഞത് നാലോ അഞ്ചോ വർഷത്തേക്ക് ഇന്ത്യൻ ഫുട്‌ബോളിനെ സ്പോൺസർ ചെയ്യണം. ബിസിസിഐക്ക് 100–150 കോടി രൂപയൊന്നും വലിയ തുകയല്ല. ബിസിസിഐ അതിന് തയ്യാറായാല്‍ ഇന്ത്യൻ ഫുട്‌ബോളിന് മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്നും ദേബബ്രത പറഞ്ഞു.
എന്നാല്‍ മോഹന്‍ബഗാനെ പോലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറായിട്ടില്ല. സൂപ്പർ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച ഈസ്റ്റ് ബംഗാൾ നോക്കൗട്ട് മത്സരങ്ങൾക്കായി തിങ്കളാഴ്ച പരിശീലനം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ ഇതുവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടില്ലെന്ന് ദേബബ്രത വ്യക്തമാക്കി. ഐഎസ്എല്‍ മുന്നോട്ട് പോകുമെന്ന് കരുതുന്നു. ഇന്ത്യൻ ഫുട്ബോളിന് ഇങ്ങനെ നിലച്ചുപോകാൻ സാധിക്കില്ല. കായിക മന്ത്രാലയവും എഐഎഫ്എഫും ഇന്ത്യന്‍ ഫുട്‌ബോള്‍ നിലച്ചുപോകാന്‍ അനുവദിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നും ദേബബ്രത പറഞ്ഞു.