Gary Kirsten : ‘ടീമിൽ ഐക്യമില്ല, ഒരിടത്തും ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ല’; പാക് ടീമിനെ വിമർശിച്ച് പരിശീലകൻ ഗാരി കേസ്റ്റൺ
Gary Kirsten Against Pakistan Players : പാകിസ്താൻ ക്രിക്കറ്റ് ടീമിനെയും താരങ്ങളെയും വിമർശിച്ച് പരിശീലകൻ ഗാരി കേസ്റ്റൺ. ടീമിൽ ഐക്യമില്ലെന്നും എല്ലാവരും ഒറ്റയ്ക്കാണെന്നും കേസ്റ്റൺ വിമർശിച്ചു.

Gary Kirsten Against Pakistan Players (Image Courtesy - Social Media)
പാകിസ്താൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച് പരിശീലകൻ ഗാരി കേസ്റ്റൺ. ടീമിൽ ഐക്യമില്ലെന്നും ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഒരിടത്തും കണ്ടിട്ടില്ലെന്നും കേസ്റ്റൺ പറഞ്ഞു. പാക് ചാനലായ ജിയോ ന്യൂസാണ് കേസ്റ്റണെ ഉദ്ധരിച്ച് വാർത്തനൽകിയത്. ടി20 ലോകകപ്പിൽ ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ട് പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
“പാക് ടീമിൽ ഐക്യമില്ല. അവർ അതിനെ ഒരു ടീമെന്ന് വിളിക്കുന്നെങ്കിലും അതൊരു ടീമല്ല. ആരും ആരെയും പിന്തുണയ്ക്കുന്നില്ല. എല്ലാവരും ഒറ്റപ്പെട്ടിരിക്കുകയാണ്. ഞാൻ നിരവധി ടീമിൽ ജോലി ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ എവിടെയും കണ്ടിട്ടില്ല. ഏത് ഷോട്ട് കളിക്കണമെന്ന് ആർക്കുമറിയില്ല. ഫിറ്റ്നസ് മെച്ചപ്പെടുത്താത്ത താരങ്ങൾ ടീമിലുണ്ടാവില്ല.”- ഗാരി കേസ്റ്റൺ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയെ 2011 ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകനാണ് ഗാരി കേസ്റ്റൺ. ദക്ഷിണാഫ്രിക്ക, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ച കേസ്റ്റണെ പാക് ടീമിനെ മെച്ചപ്പെടുത്താനാണ് പരിശീലകനായി ടീമിലെത്തിച്ചത്. കേസ്റ്റണിൻ്റെ ആദ്യ ദൗത്യമായിരുന്നു ടി20 ലോകകപ്പ്.
Read Also: Subman Gill : ‘രോഹിത് ശർമയിൽ നിന്ന് അച്ചടക്കം പഠിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് ശുഭ്മൻ ഗിൽ
യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താൻ പുറത്തായത്. അവസാന മത്സരത്തിൽ അയർലൻഡിനെ വീഴ്ത്തിയെങ്കിലും അവർക്ക് മൂന്നാം സ്ഥാനക്കാരാകാനേ സാധിച്ചുള്ളൂ. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കഴിഞ്ഞ ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് പാകിസ്താൻ.
ഇതിനിടെ ടി20 ലോകകപ്പിനു പിന്നാലെ സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിനു പകരം ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ അവസാനത്തോടെ അദ്ദേഹത്തെ ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച് എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെ ഗംഭീർ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ വിക്രം റാത്തോർ ബാറ്റിംഗ് പരിശീലകനായും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനായും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനായും ഉണ്ട്. ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് (കെ കെ ആർ) ഒരു മെൻ്ററായി, ലക്‌നൗ സൂപ്പർ ജയൻ്റ്‌സുമായി (എൽ എസ്ജി) രണ്ട് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷം ടീമിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിൻറെ കാലാവധി. ഗംഭീർ ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും. ചെന്നൈയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫൈനലിനിടെ ഈ വിഷയത്തിൽ ചർച്ച നടന്നിരുന്നതായാണ് വിവരം. ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്ന് സംസാരിച്ചിരുന്നു.