ഗോൾ നേടാനായില്ല, 4-0 ന് തോറ്റു, റോണോയ്ക്ക് യുഎഇയിൽ കാളരാത്രി! ഗോൾഡൻ ബൂട്ടിലും തിരിച്ചടി
Ronaldo suffers his biggest defeat since joining Al-Nassr: AFC ചാമ്പ്യൻസ് ലീഗ് എലൈറ്റിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തകർത്ത് യുഎഇ ക്ലബ്ബായ അൽ ഐൻ 4-0ന്റെ വമ്പൻ ജയം സ്വന്തമാക്കി. മത്സരത്തിൽ ഗോൾ നേടാനായില്ല എന്നതും ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ വമ്പൻ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല എന്നതും റോണോയ്ക്ക് തിരിച്ചടിയായി.

Ronaldo Suffers His Biggest Defeat Since Joining Al Nassr
സൗദി അൽ നസറിൽ എത്തിയ ശേഷമുള്ള ഏറ്റവും വലിയ തോൽവി നേരിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. AFC ചാമ്പ്യൻസ് ലീഗ് എലൈറ്റിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തകർത്ത് യുഎഇ ക്ലബ്ബായ അൽ ഐൻ 4-0ന്റെ വമ്പൻ ജയം സ്വന്തമാക്കി. മത്സരത്തിൽ ഗോൾ നേടാനായില്ല എന്നതും ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ വമ്പൻ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല എന്നതും റോണോയ്ക്ക് തിരിച്ചടിയായി. അൽ നസറിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നെങ്കിലും എതിരാളികളോട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
മത്സരത്തിൽ 58 ശതമാനം സമയവും പന്ത് കൈവശം വെച്ചതും 10 കോർണറുകൾ നേടിയതും അൽ-നസർ ആയിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ മാത്രമാണ് അവർക്ക് ഉതിർക്കാനായത്. എന്നാൽ അൽ-ഐൻ തങ്ങൾക്കു ലഭിച്ച അവസരങ്ങൾ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിലുടനീളം ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ റൊണാൾഡോയുടെ അവസാന മിനിറ്റുകളിലെ ഫ്രീക്കിക്ക് അൽ-ഐൻ ഗോൾകീപ്പർ തടയുകയും ചെയ്തു.
ALSO READ: എല്ലാം ഡീലായി, ഇനി ഒപ്പിട്ടാൽ മതി! കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആര്? ഈ ആഴ്ച തന്നെ അറിയാം
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മികച്ച റെക്കോർഡുള്ള റൊണാൾഡോയ്ക്ക് ഇത്തവണത്തെ തുടക്കം വലിയ തിരിച്ചടിയായി. മുൻ സീസണുകളിലായി 17 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 2 അസിസ്റ്റുകളും റോണോ സ്വന്തമാക്കിയിരുന്നു. 2023 ജനുവരിയിൽ ആണ് സൗദി ക്ലബ്ബായ അൽ-നസറിൽ റൊണാൾഡോ എത്തിയത്. അതിന് ശേഷം അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്.
ഇതിനുമുമ്പ് അൽ-ഹിലാലിനോട് 3-0, 4-1 എന്നീ മാർജിനിൽ തോറ്റതായിരുന്നു അൽ-നസറിൽ റോണോ ഏറ്റുവാങ്ങിയ വലിയ പരാജയങ്ങൾ. അൽ ഐനായി ഹൊസൈൻ റഹീമി 25-ാം മിനിറ്റിലും 63-ാം മിനിറ്റിലും ഗോളുകൾ നേടി ടീമിന് നിർണായക മുൻതൂക്കം നൽകി. പിന്നാലെ 72-ാം മിനിറ്റിൽ സുഫിയാൻ റഹീമിയും, 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ യോർഗോസ് ഗിയാകുമാക്കിസും അൽ ഐന്റെ ഗോൾ പട്ടിക സമ്പന്നമാക്കി.
ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പുതിയ പരിശീലകൻ ആഞ്ച് പോസ്റ്റെകോഗ്ലൂവിനുമെതിരെ ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഒക്ടോബർ 12-ന് എഫ്.കെ നെഫ്ത്ചി ഫെർഗാനയ്ക്കെതിരെയാണ് അൽ-നസറിന്റെ അടുത്ത മത്സരം. ഗോൾ നേടാൻ കഴിഞ്ഞില്ല എന്നതിന് പുറമേ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മറ്റ് മൂന്ന് താരങ്ങൾ ഹാട്രിക്കോടെ ടോപ്പ് സ്കോറർ സ്ഥാനത്തേക്ക് കുതിച്ചെത്തിയതും റോണോയ്ക്ക് തിരിച്ചടിയാണ്.
അലക്സാണ്ടർ കാവ്രിച്ച് (കഷിമ ആന്റ്ലേഴ്സ്), പ്രിൻസ് ആംപെം (ഷാങ്ഹായ് പോർട്ട്), ൻജിവ റാക്കോടൊഹരിമലാല (റാച്ചബുറി) എന്നിവരാണ് ലീഗിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ളത്. മുന്നിലുള്ള താരങ്ങളേക്കാൾ മൂന്ന് ഗോളുകൾക്ക് പിന്നിലാണ് റൊണാൾഡോ. എട്ട് മത്സരങ്ങളുള്ള ലീഗ് ഘട്ടത്തിൽ ഇനി ഏഴ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
English Summary
UAE club Al Ain secured a massive 4-0 victory over Cristiano Ronaldo’s Al Nassr in their opening match of the AFC Champions League Elite. It was a setback for Ronaldo, as he failed to score and was unable to save his team from a crushing defeat in his role as captain. This marks the heaviest defeat Ronaldo has suffered since joining the Saudi club Al Nassr.