Flight fares Hike: ഇനി വിമാന ടിക്കറ്റുകൾക്ക് തൊട്ടാൽ പൊള്ളുന്ന നിരക്ക്
Air Travel to Get Costlier: യുദ്ധമേഖലകൾ ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ വഴിതിരിച്ചുവിടുന്നത് വിമാനക്കമ്പനികൾക്ക് ഇരട്ടപ്രഹരമായിട്ടുണ്ട്. വഴിതിരിച്ചുവിടുന്നത് മൂലം യാത്രാസമയം വർധിക്കുന്നു.

Flight 1
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണിയെ ഉലച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. വിമാന ഇന്ധനത്തിന്റെ വില ബാരലിന് 200 ഡോളർ വരെ ഉയർന്ന സാഹചര്യത്തിൽ, അധികച്ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കാൻ പ്രമുഖ വിമാനക്കമ്പനികൾ തീരുമാനിച്ചു. ഇന്ധന സർചാർജ് വർധിപ്പിക്കുന്നതോടെ അന്താരാഷ്ട്ര, ആഭ്യന്തര യാത്രകൾക്ക് വൻ തുക അധികം നൽകേണ്ടി വരും.
ന്യൂസിലൻഡിന്റെ ദേശീയ വിമാനക്കമ്പനിയായ എയർ ന്യൂസിലൻഡ് ചൊവ്വാഴ്ച മുതൽ നിരക്കുകൾ വർധിപ്പിച്ചു കഴിഞ്ഞു. ഏകദേശം 500 രൂപയാണ് ആഭ്യന്തര സർവീസുകൾക്ക് കൂടിയത്. അന്താരാഷ്ട്ര ദീർഘദൂര സർവീസുകൾ ടിക്കറ്റൊന്നിന് 7,500 രൂപയിലധികം വർധനവുണ്ടാകും എന്നാണ് വിലയിരുത്തൽ. യുദ്ധത്തിന് മുൻപ് 85-90 ഡോളറായിരുന്ന ഇന്ധനവില ഇപ്പോൾ ഇരട്ടിയിലധികമായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.
ഏഷ്യൻ വിമാനക്കമ്പനികളും പ്രതിസന്ധിയിൽ
ഹോങ്കോംഗ് എയർലൈൻസ് ഇന്ധന സർചാർജ് 35.2 ശതമാനം വരെയാണ് വർധിപ്പിക്കുന്നത്. ഇത് മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് 70 ശതമാനം വരെ വർധിച്ചതോടെ ഇന്ധനത്തിന്മേലുള്ള പരിസ്ഥിതി നികുതി ഒഴിവാക്കണമെന്ന് വിയറ്റ്നാം എയർലൈൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാഥേ പസഫിക് ഉൾപ്പെടെയുള്ള കമ്പനികളും നിരക്ക് വർധനയുടെ പാതയിലാണ്.
Also Read – ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഗുജറാത്തിലേക്ക് വരികയായിരുന്ന കപ്പലിന് തീപിടിച്ചു
യുദ്ധമേഖലകൾ ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ വഴിതിരിച്ചുവിടുന്നത് വിമാനക്കമ്പനികൾക്ക് ഇരട്ടപ്രഹരമായിട്ടുണ്ട്. വഴിതിരിച്ചുവിടുന്നത് മൂലം യാത്രാസമയം വർധിക്കുന്നു. ദീർഘദൂര പാതകൾ കൂടുതൽ ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നു. ഇത് വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കും. യുദ്ധം നീണ്ടുനിന്നാൽ തായ്‌ലൻഡിന് മാത്രം 1.29 ബില്യൺ ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ട്രംപിന്റെ പ്രസ്താവനയും വിപണിയും
തിങ്കളാഴ്ച ബാരലിന് 119 ഡോളറിലെത്തിയ എണ്ണവില, യുദ്ധം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ചൊവ്വാഴ്ച 90 ഡോളറിലേക്ക് താഴ്ന്നു. ഇത് എയർലൈൻ ഓഹരികൾക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, മിഡിൽ ഈസ്റ്റേൺ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് എന്നിവയുടെ നെറ്റ്‌വർക്കിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള യാത്രയെ ഇനിയും ബാധിച്ചേക്കാം.