Emory University Shooting: യുഎസിലെ എമറി യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; അക്രമിയെ വധിച്ചു
Emory University Shooting Incident: വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് അക്രമിയും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. വെടിവെപ്പിൽ കാമ്പസ് കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

Emory University
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി (Emory University Shooting) കാമ്പസിൽ വെടിവെപ്പ്. ഏറ്റുമുട്ടലിൽ അക്രമിയെ കൊലപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്‌ലാന്റാ പോലീസ് അറിയിച്ചു. സർവകലാശാലയുടെ യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കവാടത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്.
വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് അക്രമിയും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. വെടിവെപ്പിൽ കാമ്പസ് കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതിനുപുറമേ ആളപായം സംബന്ധിച്ച് മറ്റ് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. വിദ്യാർഥികളോടും കാമ്പസിലുള്ളവരോടും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാൻ സർവകലാശാല നിർദേശിച്ചിരുന്നു. എന്നാൽ, അക്രമി കൊല്ലപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പ് നടന്നിരുന്നു. സംഭവത്തിൽ അഞ്ച് സൈനികർക്കാണ് പരിക്കേറ്റത്. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവെയ്പ്പ് നടന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നായിരുന്നു വിവരം. മറ്റൊരു സഹപ്രവർത്തകൻ തന്നെയാണ് സൈനികർക്ക് നേരെ വെടിയുതിർത്തതെന്നായിരുന്നു റിപ്പോർട്ട്.
ഇയാളുടെ പക്കലുണ്ടായ സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വെടിയുതിർത്തത്. യുദ്ധമേഖലയിൽ ഇയാളെ വിന്യസിച്ചിരുന്നില്ലെന്നാണ് ഇൻഫന്ററി വിഭാഗം ബ്രിഗേഡിയർ ജനറൽ ജോൺ ലൂബാസ് വിശദമാക്കിയത്.