Donald Trump: ‘അലാസ്ക ഉച്ചകോടിക്കു ശേഷം യുദ്ധം നിർത്തിയില്ലെങ്കിൽ…’: റഷ്യയ്‌ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
Donald Trump Warns Russia: ആദ്യം വേണ്ടത് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തലാണെന്നും സമാധാന കരാർ പിന്നീട് മതിയെന്നുമാണ് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറയുന്നത്. സെലെൻസ്കിയുടെ നിലപാടിന് യുറോപ്യൻ നേതാക്കളും പിന്തുണ അറിയിച്ചു.
വാഷിംങ്ടൻ: അലാസ്കയിൽ നാളെ നടക്കുന്ന ഉച്ചകോടിക്ക് ശേഷം യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുറോപ്യൻ നേതാക്കളും പങ്കെടുത്ത വെർച്വൽ യോഗത്തിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ ആദ്യം വേണ്ടത് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തലാണെന്നും സമാധാന കരാർ പിന്നീട് മതിയെന്നുമാണ് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറയുന്നത്. സെലെൻസ്കിയുടെ നിലപാടിന് യുറോപ്യൻ നേതാക്കളും പിന്തുണ അറിയിച്ചു.
വെടിനിർത്തലിന് ട്രംപും പിന്തുണ നൽകിയതിനാൽ ഉച്ചകോടിയിൽ യുക്രെയ്‌ന് പ്രാതിനിധ്യം നൽകണമെന്നാണ് സെലെൻസ്കി ആവശ്യപ്പെട്ടിരിക്കുന്നത്. അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായാണ് വെർച്വൽ യോഗം ചേർന്നത്. ട്രംപിനൊപ്പം സെലെൻസ്കിയും യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും വെർച്വൽ യോഗത്തിൽ പങ്കെടുത്തിരുന്നു.
ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകളാണ് ഏറ്റവും കൂടുതൽ എടുത്തുപറഞ്ഞത്. യുക്രെയ്ന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കണമെന്നും, റഷ്യയുടെ കൈവശമുള്ള യുക്രെയ്ൻ പ്രദേശങ്ങൾക്ക് നിയമപരമായ അംഗീകാരം ഉണ്ടാകരുതെന്നും കൂടിക്കാഴ്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. യുക്രെയ്നെ ഒഴിവാക്കിയുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന നിലപാടിലാണ് സെലെൻസ്കി മുന്നറിയിപ്പ് നൽകി.