Saudi Arabia Deportation: പ്രവാസികൾ ശ്രദ്ധിക്കണം, ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ പിടിയിലായത് പതിനായിരങ്ങൾ
Saudi Arabia Deportation, Over 21,000 Arrested: നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതമോ നൽകി സഹായിച്ച 15 പേർക്കെതിരെയും അധികൃതർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,022 പേർ പിടിയിലായി. വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനയിലാണ് ഇത്രയും പേർ വലയിലായത്.
പിടിയിലായവരുടെ കണക്കുകൾ
ഇതുവരെ 15,038 പേർ താമസ നിയമം ലംഘിച്ചതിന്റെ പേരിൽ പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരാകട്ടെ 3,484 പേരാണ് ഉള്ളത്. 2,500 പേരെ തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ പിടികൂടിയപ്പോൾ. അനധികൃത കടന്നുകയറ്റത്തിന് പിടിയിലായത് 1466 പേരാണ്. രാജ്യത്തേക്ക് അതിർത്തി കടന്ന് പ്രവേശിക്കാൻ ശ്രമിച്ചവരും പുറത്തേക്ക് കടക്കാൻ ശ്രമിച്ച 33 പേരും ഇതിൽ പെടും.
നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതമോ നൽകി സഹായിച്ച 15 പേർക്കെതിരെയും അധികൃതർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 21,178 പേർ വിവിധ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് (19,665 പുരുഷന്മാരും 1,513 സ്ത്രീകളും). ഇവരിൽ 13,854 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 8,511 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം സൗദിയിൽ നിന്നും നാടുകടത്തി.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. നിയമലംഘകർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടും.