Explosion At Russian consulate In France: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം
Explosion At Russian Consulate In France Marseille: സ്‌ഫോടനങ്ങൾക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് വിദേശകാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. യൂറോപ്പിലെ റഷ്യയുടെ നയതന്ത്ര കേന്ദ്രങ്ങളിൽ യുക്രൈൻ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.

പാരിസ്: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് (Russian Consulate) സമീപം സ്ഫോടനം. മാർസലെയിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റിന് സമീപമാണ് തിങ്കളാഴ്ച സ്ഫോടനം നടന്നിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ 7:30 ഓടെയാണ് സംഭവം നടക്കുന്നത്. പെട്രോൾ ബോംബിന് സമാനമായ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്നും ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനങ്ങൾക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് വിദേശകാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. യൂറോപ്പിലെ റഷ്യയുടെ നയതന്ത്ര കേന്ദ്രങ്ങളിൽ യുക്രൈൻ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. റഷ്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസി (എസ്.വി.ആർ) ആണ് മുന്നറിയിപ്പ് നൽകിയത്.
കോൺസുലേറ്റിന്റെ പൂന്തോട്ടത്തിലേക്കാണ് അജ്ഞാതർ സ്ഫോടന വസ്തുവെറിഞ്ഞത്. കോൺസുലേറ്റ് വളപ്പിനുള്ളിലെ വസ്തുവകകൾക്ക് മാത്രമാണ് നാശനഷ്ടമുണ്ടായിട്ടുള്ളൂ. പ്രദേശം മുനിസിപ്പൽ പോലീസ് വളഞ്ഞിരിക്കുകയാണ്, ഏകദേശം 30 അഗ്നിശമന സേനാംഗങ്ങളും നിയമപാലകരും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, മാർസെയിലിലെ കോൺസുലേറ്റിലുണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് ഫ്രഞ്ച് അന്വേഷണം നടത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കൂടാതെ, റഷ്യയുടെ യുദ്ധശ്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കെയാണ് ഫ്രാൻസിലെ സ്ഫോടനം നടന്നിരിക്കുന്നത്. 2022 ഫെബ്രുവരി 24 ന് മോസ്കോ ഉക്രെയ്‌നിനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തുന്ന 16-ാമത്തെ ഉപരോധമാണിത്.