S Jaishankar : ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല ആശയവിനിമയം, എസ് ജയശങ്കർ താലിബാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു
വൈദ്യസഹായം തേടുന്ന അഫ്ഗാൻ പൗരന്മാർക്ക് കൂടുതൽ വിസകൾ നൽകണമെന്ന് മുത്താക്കി ഡോ. ജയ്ശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം ചർച്ചിയിൽ ഉയർന്നു വന്ന വിഷയങ്ങളാണ്
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷം അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യ ഫോൺ കോൾ. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വ്യാഴാഴ്ച താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായി ഫോണിൽ സംസാരിച്ചതെന്ന് എൻഡി ടീവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ആദ്യ മന്ത്രിതല ആശയ വിനിമയമാണിത്. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം ശക്തമായി അപലപിക്കുകയും പിന്നിൽ താലിബാനാണെന്ന പാകിസ്ഥാൻ്റെ ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം.
ഇതിന് പിന്നാലെ എസ് ജയശങ്കർ താലിബാൻ ഇന്ത്യക്ക് നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ച് സോഷ്യൽ മീഡിയ പോസ്റ്റും പങ്കു വെച്ചിരുന്നു. ആക്ടിംഗ് അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിൽ ഞങ്ങൾക്ക് നന്ദിയുണ്ട്.” ചർച്ചയ്ക്കിടെ “അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെയും അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയെയും അദ്ദേഹം അടിവരയിട്ടു. ഇരു രാജ്യങ്ങളുടെ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും മാർഗങ്ങളും ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ സംഭവങ്ങളുമായി താലിബാനെ ബന്ധിപ്പിക്കുന്ന പാകിസ്ഥാൻ്റെ തെറ്റായ പ്രചാരണങ്ങളെയും, പാക് മാധ്യമങ്ങളിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള സമീപകാല ശ്രമങ്ങളെയും അഫ്ഗാൻ വിദേശകാര്യമന്ത്രി മുത്തഖി ശക്തമായി നിരസിച്ചതും സ്വാഗതം ചെയ്യുന്നുവെന്നും ജയ്ശങ്കർ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അഫ്ഗാൻ പൗരന്മാർക്ക് വിസ
താലിബാൻ്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഹാഫിസ് സിയ അഹമ്മദ് പറയുന്നത് പ്രകാരം വൈദ്യസഹായം തേടുന്ന അഫ്ഗാൻ പൗരന്മാർക്ക് കൂടുതൽ വിസകൾ നൽകണമെന്ന് മുത്താക്കി ഡോ. ജയ്ശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം, ഇന്ത്യൻ ജയിലുകളിലെ അഫ്ഗാൻ തടവുകാരുടെ മോചനം, തിരിച്ചുവരവ്, ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ വികസനം എന്നിവയും ചർച്ച ചെയ്തതായി സിയ അഹമ്മദിൻ്റെ പോസ്റ്റിൽ പറയുന്നു.
ചാബഹാർ തുറമുഖ ചർച്ച
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും എല്ലാ വ്യാപാര ബന്ധങ്ങളും പൂർണ്ണമായും അവസാനിപ്പിക്കുകയും അതിർത്തി പോസ്റ്റുകൾ അടയ്ക്കുകയും ചെയ്തതിനാൽ ചാബഹാർ തുറമുഖവും ചർച്ചയിൽ നിറയുകയാണ്.ഇന്ത്യയിലെത്താൻ പാകിസ്ഥാൻ വഴിയുള്ള കരമാർഗങ്ങളെ ആശ്രയിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനാണ് അതിർത്തികളടച്ചത് തിരിച്ചടിയായത്. ഇറാനിലെ ചബഹാർ തുറമുഖം വഴിയുള്ള വ്യാപാരമാണ് ഇതിനൊരു പരിഹാരം.