Hajj 2026: ഹജ്ജ് 2026-ന് ഇന്ന് തുടക്കം, മക്കയിലേക്ക് പ്രവേശിക്കാൻ ഇനി നുസുക് കാർഡ് വേണം
Saudi Arabia Welcomes First Batch of Hajj Pilgrims: കാർഡിലെ ക്യുആർ കോഡ് വഴി തീർത്ഥാടകരുടെ താമസസ്ഥലം, ഗ്രൂപ്പ് വിവരങ്ങൾ, മെഡിക്കൽ ഹിസ്റ്ററി എന്നിവ അധികൃതർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ജിദ്ദ: ആഗോള മുസ്ലിംകളുടെ പുണ്യകർമ്മമായ 2026-ലെ ഹജ്ജ് സീസണ് ഇന്ന് തുടക്കം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യഘട്ട തീർത്ഥാടകർ ഇന്ന് മുതൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ എത്തിത്തുടങ്ങും. തീർത്ഥാടകരുടെ വരവ് ആരംഭിച്ചതോടെ പുണ്യസ്ഥലങ്ങളിലെ പ്രവേശനത്തിന് നുസുക് കാർഡ് പരിശോധന അധികൃതർ കർശനമാക്കി.
സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നൽകുന്ന ഔദ്യോഗിക സ്മാർട്ട് ഐഡിയായ നുസുക് കാർഡ് ഇല്ലാതെ ഒരാളെയും മക്കയിലേക്കോ മറ്റ് പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രാലയം ഇന്ന് വീണ്ടും ഓർമ്മിപ്പിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്ന ഓരോ തീർത്ഥാടകനും തങ്ങളുടെ ഫിസിക്കൽ കാർഡോ നുസുക് ആപ്പിലെ ഡിജിറ്റൽ കാർഡോ കയ്യിൽ കരുതണം. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സ്മാർട്ട് കാർഡ് സ്കാൻ ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഇന്ന് മുതൽ സജ്ജമാണ്.
Also Read – യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം
കാർഡിലെ ക്യുആർ കോഡ് വഴി തീർത്ഥാടകരുടെ താമസസ്ഥലം, ഗ്രൂപ്പ് വിവരങ്ങൾ, മെഡിക്കൽ ഹിസ്റ്ററി എന്നിവ അധികൃതർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമപരമായ ഹജ്ജ് വിസയും നുസുക് കാർഡും ഇല്ലാത്തവർക്ക് പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.