Iran-US Conflict: ഇറാന്റെ അവകാശങ്ങള്‍ നേടും വരെ യുഎസുമായി ഒരു കരാറിനും ഇല്ല: ഇറാനിയന്‍ ഉദ്യോഗസ്ഥര്‍
Iran Signals No Deal With the US Without Key Guarantees: തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത് ഇത് ആയുധം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൊണാൾഡ് ട്രംപ്
ടെഹ്‌റാന്‍: ഇറാന്റെ അവകാശങ്ങള്‍ പൂര്‍ണമായി നേടിയെടുക്കും വരെ അമേരിക്കയുമായി ഒരു കരാറിനും സമ്മതിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ പ്രതിനിധി മുഹമ്മദ് ബാഗല്‍ ഗാലിബാഫ്. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമാധാന കരാറില്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ ചേര്‍ത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരട് രേഖ ഇറാനിലേക്ക് തിരിച്ചയച്ചതിന് പിന്നാലെയാണ് പ്രതികരണം.
തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നത് ഇത് ആയുധം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ ഇറാനിലേക്ക് അയച്ചത്.
തനിക്ക് ഉണ്ടായിരിക്കേണ്ട, അല്ലെങ്കില്‍ ലഭിക്കേണ്ട ഒരേയൊരു ഉറപ്പ് ആണവായുധങ്ങള്‍ ഉണ്ടാകില്ല എന്നതാണ്. അവര്‍ അതിന് സമ്മതിച്ചു, അത് വളരെ രസകരമായിരുന്നു, എന്നാണ് ഒരു മാധ്യമത്തിനോട് ട്രംപിന്റെ പ്രതികരണം.
കരാറില്‍ മുഴുവന്‍ ആണവ കാര്യം
ഇറാനുമായുള്ള തന്റെ നിര്‍ദിഷ്ട കരാറില്‍ ഭൂരിഭാഗവും ആണവ വിഷയത്തെ കുറിച്ചുള്ളതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം കൈവശം വെക്കില്ലെന്ന് വളരെ വ്യക്തമാായി പറയുന്നു. ടെഹ്‌റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിപുലമായ വ്യവസ്ഥകള്‍ കരാറില്‍ പറയുന്നുണ്ട്. കരാര്‍ ആണവ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നാണ് വിമര്‍ശകര്‍ അവകാശപ്പെടുന്നത്, അത് തെറ്റാണെന്നും ട്രംപ്.
കരാര്‍ വിവരം വന്നതോടെ എണ്ണവില കുതിച്ചു
ഇറാനുമായുള്ള ചര്‍ച്ചയിലെ നിബന്ധനകള്‍ അമേരിക്ക കര്‍ശനമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ, എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന സൂചനകളാണ് എണ്ണവില ഉയരുന്നതിന് കാരണമായത്.
യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 2.5 ശതമാനം ഉയര്‍ന്ന് ബാരലിന് 89.60 ഡോളറിലേക്കെത്തി. ബ്രെന്റ് ക്രൂഡ് ഓയിില്‍ ഏകദേശം 2.2 ശതമാനം ഉയര്‍ന്ന് ബാരലിന് 93.16 ഡോളറുമായി.
സമാധാന കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞയാഴ്ചയോടെ എണ്ണ വില ഏകദേശം 1 ശതമാനത്തിലധികം കുറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷയായിരുന്നു എണ്ണവില കുറയുന്നതിന് വഴിയൊരുക്കിയത്.
ആക്രമണത്തില്‍ അപകടകരമായ വര്‍ധനവ്
തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളില്‍ അപകടകരമായ വര്‍ധനവുണ്ടായതായി ഖത്തര്‍. ഇത് ലെബനന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണെന്നും ഖത്തര്‍ അപലപിച്ചു. ഇസ്രായേല്‍ സൈന്യം ബ്യൂഫോര്‍ട്ട് കാസില്‍ പിടിച്ചെടുത്തുവെന്നും ലിറ്റാനി നദി മുറിച്ചുകടന്നുവെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ദോഹയും ആവശ്യപ്പെട്ചു.
English Summary
Iran’s chief negotiator has said that no agreement with the United States will be reached until Iranian rights are fully secured and protected. The statement highlights Tehran’s firm stance in ongoing negotiations and signals that key issues remain unresolved between the two countries.