AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Etihad Airwyas: എത്തിഹാദിൽ ജോലിസാധ്യത; അവസരമുള്ളത് 12,000 ജീവനക്കാർക്ക്

Job Opportunities In Etihad Airways: എത്തിഹാദ് എയർവെയ്സിൽ ജോലിസാധ്യത. അടുത്ത അഞ്ച് വർഷത്തിനിടെ 12,000 പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി അറിയിച്ചു.

Etihad Airwyas: എത്തിഹാദിൽ ജോലിസാധ്യത; അവസരമുള്ളത് 12,000 ജീവനക്കാർക്ക്
എത്തിഹാദ് എയർവെയ്സ്Image Credit source: Etihad Airways X
abdul-basith
Abdul Basith | Published: 23 May 2025 08:33 AM

എത്തിഹാദ് എയർവെയ്സിൽ വൻ ജോലിസാധ്യത. അടുത്ത അഞ്ച് വർഷത്തിനിടെ ഇരട്ടി ജീവനക്കാരാണ് എത്തിഹാദ് എയർവെയ്സിൻ്റെ ലക്ഷ്യം. അബുദാബി ആസ്ഥാനമായ എത്തിഹാദ് എയർവെയ്സിൽ നിലവിലുള്ളത് 12,000 ജീവനക്കാരാണ്. 2030ഓടെ 12,000 പേർക്ക് കൂടി തൊഴിൽ നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

അടുത്ത അഞ്ച് വർഷത്തിൽ എയർവേയ്സിൻ്റെ പ്രവർത്തനം ഇരട്ടിപ്പിക്കാനാണ് തീരുമാനമെന്ന് കമ്പനി കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസർ ഡോ. നാദിയ ബസ്റ്റാകി പറഞ്ഞു. അതിനാൽ നിലവിലുള്ള അത്രയും തന്നെ എണ്ണം ജീവനക്കാർക്ക് ഇനിയും തൊഴിലവസരങ്ങൾ തുറക്കും. നിലവിൽ 147 രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിഹാദിൽ ജോലി ചെയ്യുന്നു. കൂടുതൽ വിമാനങ്ങൾ എത്തുന്നതിനാൽ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കുകയാണ്. നിലവിൽ 101 വിമാനങ്ങളുണ്ട്. ഇത് ഇരട്ടിയാക്കാനാണ് തീരുമാനമെന്നും അവർ ഖലീജ് ടൈംസിനോട് പറഞ്ഞു.

“കഴിഞ്ഞ മൂന്ന് വർഷത്തിൽ എത്തിഹാദിൻ്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. 2030ലേക്കുള്ള പദ്ധതികൾ പുതുക്കിയിട്ടുണ്ട്. എങ്ങനെയാണ് ജീവനക്കാരെ തിരഞ്ഞെടുക്കേണ്ടത്, ഏത് തരം വിമാനങ്ങളാണ് വാങ്ങേണ്ടത് എന്നതിലൊക്കെ ധാരണയായി. കഴിഞ്ഞ വർഷത്തിലാകെ 4000ലധികം ജീവനക്കാർക്കാണ് എത്തിഹാദ് തൊഴിൽ നൽകിയത്. പൈലറ്റ്, ക്യാബിൻ ക്രൂ, ടെക്നീഷ്യൻസ്, എഞ്ചിനീയർമാർ അങ്ങനെ വിവിധ തൊഴിലാളികൾ എത്തിഹാദിൽ ജോയിൻ ചെയ്തു. യുഎഇ വംശജരും വിദേശികളും ജീവനക്കാരിലുണ്ട്. ഈ വർഷം മാത്രം 22 വിമാനങ്ങൾ കമ്പനി വാങ്ങിയിട്ടുണ്ട്.”- നാദിയ ബസ്റ്റാകി കൂട്ടിച്ചേർത്തു.

ഈ മാസം 22ന് എത്തിഹാദ് എയർവെയ്സ് തങ്ങളുടെ ചരിത്രത്തിലാദ്യത്തെ കരിയർ ഫെയർ നടത്തിയിരുന്നു. യാസ് ഐലൻഡിൽ വച്ചായിരുന്നു തൊഴിൽ മേള. ആയിരക്കണക്കിന് തൊഴിലന്വേഷകരാണ് തൊഴിൽ മേളയിലെത്തിയത്. ഈ വർഷം മാത്രം 2000 പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി അറിയിച്ചു. അടുത്ത ഏതാനും വർഷത്തേക്ക് ഇത് തുടരും എല്ലാ വർഷവും 70 പൈലറ്റുമാരെ ഉൾപ്പെടെ ജോലിക്കെടുക്കുമെന്നും കമ്പനി പറഞ്ഞു.