Narendra Modi: പ്രധാനമന്ത്രിയുടെ യുകെ സന്ദർശനത്തിന് തുടക്കം; സൗജന്യ വ്യാപാര കരാറിലടക്കം ചർച്ച
PM Narendra Modi UK Visit: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനത്തിന് തുടക്കമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗജന്യ കരാറിലടക്കം ചർച്ചകളുണ്ടാവും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമായി. ഈ മാസം 23നാണ് അദ്ദേഹം രണ്ട് ദിവസത്തെ ബ്രിട്ടൺ സന്ദർശനം ആരംഭിച്ചത്. പ്രതിരോധം, വ്യാപാരം സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായാണ് സന്ദർശനം. ഇന്ത്യയും യുകെയും തമ്മിലുള്ള സൗജന്യ വ്യാപാര കരാർ രൂപീകരണമാണ് സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട.
വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയും ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറോണും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ ധാരണകളിൽ കൂടുതൽ ചർച്ചകളുണ്ടാവും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്സിൽ വച്ചാവും കൂടിക്കാഴ്ച.
യുകെയിലെത്തിയ പ്രധാനമന്ത്രിയെ വിവിധ സംഘടാപ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. “രണ്ട് സർക്കാരുകൾക്കും ഇത് മെച്ചമുണ്ടാക്കും. ഇന്ത്യക്കാർക് ഈ സന്ദർശനം വളരെ ഗുണം ചെയ്യും. ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയെ ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. കുറഞ്ഞ സമയത്തെ സന്ദർശനമാണെങ്കിലും അദ്ദേഹത്തെ എതിരേൽക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം.”- ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി കുൽദീപ് ഷെഖാവത് പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ സൗജന്യ വ്യാപാരക്കരാർ തയ്യാറാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം വസ്തുക്കൾക്കും ഈ കരാറിലൂടെ ഗുണം ലഭിക്കുന്നതായിരുന്നു കരാർ. തിരികെ ബ്രിട്ടണിൽ നിന്ന് വിസ്കിയും കാറുകളും മറ്റും എളുപ്പത്തിൽ ഇറക്കുമതി ചെയ്യാനും ഈ കരാറിലൂടെ ധാരണയായി. മൂന്ന് വർഷത്തെ ചർച്ചകൾക്കൊടുവിലാണ് കരാർ ധാരണയായത്. പരസ്പരം അതാത് മാർക്കറ്റുകളിൽ ഉത്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം ബ്രിട്ടൺ ഒപ്പിടുന്ന ഏറ്റവും വലിയ വ്യാപാരക്കരാർ ആണിത്.