“പലകാര്യങ്ങളിലും ഞാനും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ട്, എനിക്ക് ഇസ്രയിലിൻ്റെ താൽപ്പര്യം സംരക്ഷിച്ചേ മതിയാകൂ”; ഭിന്നത പരസ്യമാക്കി ബെഞ്ചമിൻ നെതന്യാഹു
"We don't always agree": Netanyahu breaks silence on diplomatic fallout with US President: തങ്ങളെ പൂർണമായും ഒഴിവാക്കി ട്രംപ് ചർച്ചകളുമായി മുന്നോട്ടുപോയതിൽ ഇസ്രയിൽ ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതാണ് ഇപ്പോൾ പ്രകടമായി പുറത്തുവന്നിരിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനിക നീക്കം ഇസ്രയിലിനെ വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചു എന്ന് നെതന്യാഹു അവകാശപ്പെട്ടു.
ടെൽ അവീവ്: ഇറാനാനുമായി സമാധാന കരാറിലെത്തിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത പരസ്യമാക്കി ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും താനും തമ്മിൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും, ഇറാനുമായുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് ഇരുവർക്കും ഒരേ നിലപാടിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി എന്നും നെതന്യാഹു തുറന്നു പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
“പലപ്പോഴും ഞങ്ങൾ ഒരേ രീതിയിലാണ് കാര്യങ്ങളെ കാണാറുള്ളത്. എന്നാൽ എപ്പോഴും അങ്ങനെയാകണമെന്നില്ല. പരസ്പരം യോജിക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇസ്രയിലിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അതിനായി ഞാൻ ഉറച്ചുനിൽക്കും” നെതന്യാഹു പറഞ്ഞൂ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇറാനുമായി സമാധാന കരാറിൽ എത്തിയതിന് പിന്നാലെയാണ് നെതന്യാഹുവുൻ്റെ ഈ പ്രതികരണം. ഇറാനുമായി സമാധാന കരാർ ഉണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടെ തന്നെ ലബനനെതിരെയുള്ള ഇസ്രയിലിൻ്റെ തുടർച്ചയായ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നു. ഇതാണ് ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത പരസ്യമാകാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.
Also Read: ഒടുവിൽ യുദ്ധം അവസാനിക്കുന്നു ? സമാധാന കരാറിൽ ഇറാൻ ഒപ്പിട്ടുവെന്ന് ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും
തങ്ങളെ പൂർണമായും ഒഴിവാക്കി ട്രംപ് ചർച്ചകളുമായി മുന്നോട്ടുപോയതിൽ ഇസ്രയിൽ ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതാണ് ഇപ്പോൾ പ്രകടമായി പുറത്തുവന്നിരിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനിക നീക്കം ഇസ്രയിലിനെ വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചു എന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാൻ്റെ ആണവ ഭീഷണിയിൽ നിന്നും രാജ്യത്തെ പൂർണമായും സംരക്ഷിക്കാൻ ഈ സൈനിക നീക്കത്തിലൂടെ സാധിച്ചതായും നെതന്യാഹു ചൂണ്ടിക്കാട്ടി.
“ഇറാൻ്റെ ആണവ ഭീഷണി ഒഴിവാക്കാൻ സാധിച്ചില്ലായിരുന്നു എങ്കിൽ ദശലക്ഷക്കണക്കിന് ഇസ്രയിൽ പൗരന്മാരുടെ കൂട്ടക്കൊലയിലേക്ക് അത് നയിച്ചേനെ. ആ അപകടത്തെ വർഷങ്ങളോളം ദൂരേക്ക് തള്ളിമാറ്റാൻ നമുക്ക് കഴിഞ്ഞു. ഭാവിയിൽ ഒരു കരാർ ഉണ്ടായാലും ഇനി അതുണ്ടായില്ലെങ്കിലും ആണവായുധം കൈവശംവയ്ക്കാൻ ഇറാനെ ഇസ്രയിൽ അനുവദിക്കില്ല.” നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ആണവ മിസൈൽ ഭീഷണികൾ ഫലപ്രദമായി ഇല്ലാതാക്കിയെന്നും അതിൽ തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്നും ബെഞ്ചമിൻ നെതന്യാഹു എടുത്തുപറഞ്ഞു.
English Summary
Israeli Prime Minister Benjamin Netanyahu openly acknowledged having rare diplomatic disagreements with US President Donald Trump regarding the war and recent peace negotiations with Iran. While admitting they do not always see eye to eye, Netanyahu emphasized that joint actions successfully neutralized Tehran’s immediate nuclear threats, saving millions of Israeli lives from catastrophic danger.