AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistan Blast: റെയിൽവേ സ്റ്റേഷനിൽ ചാവേറാക്രമണം; പാകിസ്താനിലുണ്ടായ സ്ഫോടനത്തിൽ 25 മരണം

Pakistan Quetta Railway Station Blast: ചാവേർ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വേടാ പോലീസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലൂച് പറഞ്ഞു. സ്ഫോടനത്തിന്റെ സ്വഭാവം നിർണയിക്കാൻ സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണ്. സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിൽ 100-ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം.

Pakistan Blast: റെയിൽവേ സ്റ്റേഷനിൽ ചാവേറാക്രമണം; പാകിസ്താനിലുണ്ടായ സ്ഫോടനത്തിൽ 25 മരണം
സ്ഫോടനമുണ്ടായ പാകിസ്താനിലെ റെയിൽവേ സ്റ്റേഷൻ (​Image Credits: PTI)
Neethu Vijayan
Neethu Vijayan | Published: 09 Nov 2024 | 02:57 PM

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടനം (Pakistan Blast). ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 40 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലയോടെയാണ് ക്വേടാ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു പെട്ടെന്ന് സ്ഫോടനമുണ്ടാകുന്നത്. കൊല്ലപ്പെട്ടവരിൽ 14 സൈനികരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

ചാവേർ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വേടാ പോലീസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലൂച് പറഞ്ഞു. സ്ഫോടനത്തിന്റെ സ്വഭാവം നിർണയിക്കാൻ സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണ്. സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിൽ 100-ഓളം പേർ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം നടന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

അപകടം നടന്ന റെയിൽവേ സ്റ്റേഷനിലേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാ​ഗമായി അവിടെ നിന്ന് തെളിവുകൾ ശേഖരിച്ചുവരികയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന സൂചനയുമുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിന്ദ് പറഞ്ഞു.

എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ ചാവേർ സംഘങ്ങൾ നിലയുറപ്പിച്ചിരുന്നതായി ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. അതേസമയം, സ്ഫോടനത്തിൽ ബിഎൽഎയുടെ പങ്ക് സ്ഥിരീകരിക്കാൻ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന്‌ ഷാഹിദ് റിന്ദ് പറഞ്ഞു.

വംശീയ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീകരാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്താനിൽ അടുത്ത സ്‌ഫോടനം നടന്നിരിക്കുന്നത്. ഏകദേശം മൂന്ന് മാസം മുമ്പ്, ബലൂചിസ്ഥാനിലെ പോലീസ് സ്റ്റേഷനുകളിലും ഹൈവേകളിലും നടന്ന ആക്രമണങ്ങളിൽ ഒകുറഞ്ഞത് 73 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.

Follow Us