ഷെയ്ഖ് ഹസീനയ്ക്കൊപ്പം; ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്
Petrol bomb attack on Shakib Al Hasan's house: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽനിന്ന് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബ വീടിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഹസീനയുടെ വാർത്താ സമ്മേളനത്തിൽ ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. പക്ഷേ വാർത്താസമ്മേളനം സ്വകാര്യ പരിപാടിയാണെന്ന നിലപാടിൽ ആണ് ഇന്ത്യ.
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരേ പെട്രോൾ ആക്രമണം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽനിന്ന് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബ വീടിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്. ഹസീനയ്ക്കും മകൻ സജീബ് വാസദ് ജോയ്‌ക്കും ഒപ്പം, മുൻ വിദ്യാഭ്യാസ മന്ത്രി മൊഹിബുൾ ഹസൻ ചൗധരി നൗഫെൽ ഉൾപ്പെടെ നിരവധി അവാമി ലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ വെർച്വലായി പങ്കെടുത്തിരുന്നു.
നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാൻ തയാറെടുക്കുന്നതിനിടെയാണ് അവർ പങ്കെടുത്ത മീറ്റിങ്ങിൽ സഹകരിച്ച ഷാക്കിബ് അൽ ഹസന്റെ വീടിന് നേരേ ആക്രമണം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. ബംഗ്ലദേശ് വിട്ടതിന്റെ 2–ാം വാർഷികത്തിലാണു ഇന്നലെ ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഹസീനയുടെ വാർത്താസമ്മേളനം നടത്തിയത്.
ഹസീനയുടെ വാർത്താസമ്മേളനം ശബ്ദം മാത്രമായാണ് ബംഗ്ലാദേശിൽ തത്സമയം കേട്ടത്. ഇന്ത്യയെ ബംഗ്ലദേശിന്റെ വലിയ സുഹൃത്ത് എന്നു വിശേഷിപ്പിച്ച ഹസീന, പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ എപ്പോഴും ബംഗ്ലദേശിനൊപ്പം നിന്നിട്ടുണ്ടെന്നും അതു തുടരുമെന്നും പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്നും സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഹസീന ആവർത്തിച്ചിട്ടുണ്ട്.
‘ഞാൻ കൊല്ലപ്പെട്ടേക്കാം. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എന്നെ ജയിലിലേക്ക് അയച്ചേക്കാം… എന്റെ വിധി എന്തായിരിക്കുമെന്ന് എനിക്ക് പൂർണ്ണമായി അറിയാം. എന്നിരുന്നാലും, എന്റെ ആളുകൾ വിളിക്കുന്നതുകൊണ്ട് എനിക്ക് തിരികെ പോകണം’ എന്ന നിലപാടിലാണ് ഷെയ്ഖ് സഹീന ഇപ്പോഴുള്ളത്. അതിനിടെ ഹസീനയുടെ വാർത്താ സമ്മേളനത്തിൽ ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. പക്ഷേ വാർത്താസമ്മേളനം സ്വകാര്യ പരിപാടിയാണെന്ന നിലപാടിൽ ആണ് ഇന്ത്യ.
ഷെയ്ഖ് ഹസീന രാജ്യത്ത് കാലുകുത്തുന്ന നിമിഷം തന്നെ അറസ്റ്റു ചെയ്യപ്പെടുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ പറഞ്ഞു. 2025 നവംബറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് അറസ്റ്റിലാകുന്നതിന് മുൻപ് കോടതിയിൽ നേരിട്ട് കീഴടങ്ങാൻ പോലും അവസരം ലഭിച്ചെന്ന് വരില്ലെന്ന് അസദുസ്സമാൻ പറഞ്ഞു. ”മടങ്ങിവരാൻ അവർക്ക് അവകാശമുണ്ട്, എന്നാൽ ‘നിയമം അതിന്റെ വഴിക്ക് പോകും, നിയമം തന്നിൽ നിക്ഷിപ്തമാക്കിയ അധികാരം നടപ്പിലാക്കും” എന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ൽ ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് സർക്കാർ അട്ടിമറിക്കപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. വിദ്യാർഥി പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിച്ചെന്ന കേസിൽ രാജ്യാന്തര കുറ്റകൃത്യ ട്രിബ്യൂണൽ ഹസീനയുടെ അസാന്നിധ്യത്തിൽ അവർക്ക് വധശിക്ഷ വിധിച്ചു. ഇന്ത്യയിൽ രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന ഹസീനയെ വിട്ടുകിട്ടാൻ ബംഗ്ലാദേശ് സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് രാജ്യത്തേക്ക് മടങ്ങുമെന്ന് അവർ പ്രഖ്യാപിച്ചത്.
English Summary
Former Bangladesh cricket team captain and former Awami League MP Shakib Al Hasan’s house was attacked with petrol bombs. The petrol bomb was hurled at his family home in Keshab More, Magura Town, after he attended a virtual press conference held by former Bangladesh Prime Minister Sheikh Hasina from Delhi.