Pope Francis : മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്തു
Pope Francis Recovering From Pneumonia: സുഖംപ്രാപിച്ചുവരുന്ന മാർപാപ്പ വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് പങ്കെടുക്കുന്നു.

Pope Francis
വത്തിക്കാൻ: ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ 21 ദിവസത്തോളമായി റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. സുഖംപ്രാപിച്ചുവരുന്ന മാർപാപ്പ വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് പങ്കെടുക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ധ്യാനത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുക്കുന്നത്. ധ്യാനത്തിനു നേതൃത്വം നൽകുന്നത് ഫാ. റോബർട്ടോ പസോളിനിയാണ്. അതേസമയം പ്രാർത്ഥിച്ചവർക്കെല്ലാം മാർപാപ്പ നന്ദിയറിയിച്ചിരുന്നു. ഓഡിയോ സന്ദേശം വഴിയാണ് നന്ദിയറിയിച്ചത്. ഇത് കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ടിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്.
Also Read:മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ഓക്സിജൻ തെറാപ്പി തുടരുന്നുവെന്ന് വത്തിക്കാൻ
കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹത്തിന് പനിയില്ല. രാത്രികാലങ്ങളിൽ ശാന്തമായി വിശ്രമിക്കുന്നു. ഓക്സിജൻ തെറപ്പി തുടരുന്നുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഭരണകാര്യങ്ങൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ താൻ ചുമതലയേറ്റതിന്റെ 12–ാം വാർഷികം വ്യാഴാഴ്ച ആഘോഷിക്കുന്നതിനെ പറ്റിയും മാർപാപ്പ സംസാരിച്ചിരുന്നു.
കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ആരോഗ്യനില സങ്കീർണമായിരുന്നു. എന്നാൽ പിന്നീട് പുരോഗതിയുണ്ടായെങ്കിലും വീണ്ടും ഗുരുതരമാകുകയായിരുന്നു. കടുത്ത ശ്വാസതടസവും, കഫക്കെട്ടും അനുഭവപ്പെടുന്നത് ആരോഗ്യനില വഷളാക്കിയിരുന്നു.