Rental Scam: വാടകപ്പരസ്യങ്ങൾ നൽകി തട്ടിപ്പ്; ദുബായിൽ വ്യാജ ഏജൻ്റിനെ പിടികൂടി പോലീസ്
Rental Scam In Dubai: ദുബായിൽ വാടക വീടുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിവന്നയാൾ പിടിയിൽ. വാടകപ്പരസ്യങ്ങൾ നൽകി ആളുകളെ പറ്റിച്ച് പണം തട്ടിയ ഏജൻ്റിനെയാണ് അറസ്റ്റ് ചെയ്തത്.
വാടകപ്പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തിവന്നിരുന്ന ഏജൻ്റിനെ പിടികൂടി പോലീസ്. വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാജ വാടകവീടുകളും അപ്പാർട്ടുമെൻ്റുകളും പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തിവന്നയാളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ വാടകയാണെന്നതിനാൽ ഇയാളുടെ തട്ടിപ്പിൽ പലരും വീണുപോയിരുന്നു.
വാടകയ്ക്ക് വീട് നോക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ബുക്കിങിനായി ഡെപ്പോസിറ്റോ മുൻകൂട്ടിയുള്ള പേയ്മെൻ്റുകളോ ഇയാൾ ആവശ്യപ്പെടും. പണം ലഭിച്ചുകഴിഞ്ഞാൽ ഇയാൾ പറ്റിച്ചവരുടെ നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങും. ഇത്തരത്തിൽ ലഭിച്ച പരാതികൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഏജൻ്റ് പിടിയിലായത്.
യുഎഇ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ സൈബർ തട്ടിപ്പിന് കീഴിൽ വരുന്നതാണ് എന്ന് ദുബായ് പോലീസ് പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ പേയ്മെൻ്റ് മാർക്കറ്റ് 80.37 ബില്ല്യൺ ഡോളറിലേക്ക് കുതിക്കുകയാണ്. ഈ വേളയിൽ സാമ്പത്തികത്തട്ടിപ്പുകൾക്കുള്ള സാധ്യത വർധിക്കും. വാടകപ്പരസ്യങ്ങളുമായി ബന്ധപ്പെട്ട് കരുതൽ വേണം. കൃത്യമായി മനസ്സിലാക്കിയിട്ടേ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്താവൂ. തട്ടിപ്പുകളിൽ വീണുപോകരുത് എന്നും പോലീസ് പറഞ്ഞു.
കെട്ടിട ഉടമയുടെ വിവരങ്ങൾ മനസ്സിലാക്കി അദ്ദേഹത്തിൽ നിന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ചതിന് ശേഷമേ പണം കൈമാറാവൂ. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിൻ്റെ ആപ്പ് ഉപയോഗിച്ചോ 901 എന്ന നമ്പരിലേക്ക് വിളിച്ചോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.