Israel Iran Conflict: ഇസ്രയേൽ ആക്രമണം നടന്ന എവിൻ ജയിലിനെപ്പറ്റി കേട്ടിട്ടുണ്ടോ? സത്യങ്ങൾ ലോകത്തോട് പറഞ്ഞ 16കാരിയുടെ കഥ
The story of Evin Prison: സെല്ലുകളിലെ ഭക്ഷണക്രമം, ശുചിത്വമില്ലായ്മ, കാവൽക്കാരും സഹതടവുകാരും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, മാനസിക സംഘർഷം, ഏകാന്തത, ഭയം, നിരാശ, സ്വന്തം വ്യക്തിത്വം നിലനിർത്താൻ ഉണ്ടാകുന്ന പോരാട്ടങ്ങൾ, അങ്ങനെ ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും തകർക്കാൻ പറ്റുന്ന എല്ലാ സാഹചര്യവും അതിനുള്ളിൽ ഉണ്ടായിരുന്നു എന്ന് മെറീന വ്യക്തമാക്കുന്നു.
ടെഹ്റാൻ: വിപ്ലവങ്ങൾക്കും വീഴ്ചകൾക്കും താഴ്ചകൾക്കും സാക്ഷ്യം വഹിച്ച ഇറാനിയൻ ഭൂമിക. വീണ്ടും ഒരു യുദ്ധവും യുദ്ധാനന്തര ദുരിതത്തിനും സാക്ഷിയാകേണ്ടി വരുന്ന ഇറാനെ പറ്റി നാം വീണ്ടും സംസാരിക്കുകയാണ് ഇപ്പോൾ. ഇറാൻ ഇസ്രയേൽ സംഘർഷങ്ങളുടെ ഈ സാഹചര്യത്തിൽ ടെഹ്റാൻ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ എവിൻ ജയിലിൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടായി.
ഇറാനിലെ അതിപ്രശസ്തമായ ഈ ജയിൽ മുമ്പും ലോക ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്. ക്രൂരതയുടെ ദുരിതങ്ങളുടെ കണ്ണീരിന്റെ ഒരുപാട് കഥകൾ ഈ ജയിലിനു പറയാനുണ്ട്. പക്ഷേ ആ കഥകളെല്ലാം പുറത്തുവന്നത് ഒരു 16 കാരിയുടെ സാക്ഷ്യത്തിലൂടെ ആയിരുന്നു. അതിപ്രശസ്തമായ ടെഹ്റാനിലെ തടവുകാരി എന്ന പുസ്തകത്തെ പറ്റിയാണ് പറയുന്നത്. മെറീന നെമാത്തിന്റെ ഈ പുസ്തകം ലോകത്തിനു മുന്നിൽ ഇറാനിയൻ ജനതനുഭവിച്ച ദുരിതത്തെ പറ്റിയും എവിൻ ജയിലിലെ ക്രൂരതയെ പറ്റിയും വിശദീകരിക്കുന്നതായിരുന്നു. ഒരുപക്ഷേ ഈ സംഘർഷങ്ങൾക്ക് ഒടുവിൽ ഇറാനിയൻ ജനത നേരിടേണ്ടി വരുന്നതും സമാനമായ ഒരു അവസ്ഥ ആകാം.
എവിൻ ജയിൽ
ഇറാനിലെ കുപ്രസിദ്ധമായ ജയിലാണ് ഇത്. രാഷ്ട്രീയ തടവുകാരെയും മനുഷ്യാവകാശ പ്രവർത്തകരെയും വിമതരേയും പാർപ്പിക്കുന്നതിന് ഇവിടം പ്രശസ്തമാണ്. ഈ ജയിലിലെ അനുഭവങ്ങളെ കുറിച്ച് നിരവധി പേർ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ക്രൂരമായ ശിക്ഷാവിധികളും അരാജകത്വവും മാനസിക പീഡകളും ഇവിടുത്തെ പ്രത്യേകതകളാണ്.
പതിനാറാം വയസ്സിൽ വധശിക്ഷ
16 വയസ്സുകാരി ആയിരിക്കുമ്പോൾ എവിൻ ജയിലിലെത്തിയ മെറീന നെമാത്താണ് ടെഹ്റാനിലെ തടവുകാരി എന്ന പുസ്തകത്തിന്റെ രചയിതാവ്. അന്ന് കൊടിയ പീഡകളും മാനസിക സമ്മർദ്ദവും അനുഭവിച്ച മറീന വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. മറീനയുടെ ഓർമ്മക്കുറിപ്പുകളിലൂടെയാണ് ലോകത്തിന് മുന്നിൽ ഇവിടുത്തെ പറ്റിയുള്ള സത്യാവസ്ഥകൾ തുറന്നു കാട്ടപ്പെട്ടത്.
സെല്ലുകളിലെ ഭക്ഷണക്രമം, ശുചിത്വമില്ലായ്മ, കാവൽക്കാരും സഹതടവുകാരും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, മാനസിക സംഘർഷം, ഏകാന്തത, ഭയം, നിരാശ, സ്വന്തം വ്യക്തിത്വം നിലനിർത്താൻ ഉണ്ടാകുന്ന പോരാട്ടങ്ങൾ, അങ്ങനെ ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും തകർക്കാൻ പറ്റുന്ന എല്ലാ സാഹചര്യവും അതിനുള്ളിൽ ഉണ്ടായിരുന്നു എന്ന് മെറീന വ്യക്തമാക്കുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എങ്കിലും ഒരു ജയിൽ ഗാർഡിന്റെ ഇടപെടൽ കാരണമാണ് മെറിന രക്ഷപ്പെട്ടത്. തുടർന്ന് ആ ഗാർഡിനെ വിവാഹം ചെയ്യേണ്ടി വന്നു. ഇസ്ലാം മതം ഇതിന്റെ ഭാഗമായി സ്വീകരിച്ച മെറീന പിന്നീട് അയാൾ കൊല്ലപ്പെട്ടശേഷം മറ്റൊരു വിവാഹം കഴിച്ച് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകയായ മെറീന ഇന്നും ടെഹ്റാനിലെ വിമത പോരാട്ടത്തിന്റെയും എവിൻ ജയിലിലെ ക്രൂരതകളുടെയും ജീവിക്കുന്ന ഉദാഹരണമാണ്.