UN Security Council: ഇറാനെതിരെ യുഎന്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തണം; പ്രമേയം പാസാക്കി
UN Demands Iran Stop Attacks On Gulf Nations: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ നിർത്തണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ. ഇറാന്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചെന്നും, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെന്നും കൗണ്‍സില്‍.

United Nations
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ നിർത്തണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ഇറാന്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചെന്നും, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെന്നും കൗണ്‍സില്‍ വിമര്‍ശിച്ചു. 13 വോട്ടുകള്‍ക്ക് പ്രമേയം പാസായി.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോർദാൻ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര തടസപ്പെടുത്താനുള്ള പദ്ധതികളെയും യുഎന്‍ വിമര്‍ശിച്ചു. യുഎസും, ഇസ്രായേലും തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഈ ആക്രമണത്തെയാണ് യുഎന്‍ വിമര്‍ശിച്ചത്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയും ഇറാന്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആഗോള ഇന്ധന വ്യാപാരത്തില്‍ നിര്‍ണായക പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇതുവഴിയുള്ള വ്യാപാരം തടസപ്പെട്ടത് ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.
വിമര്‍ശിച്ച് ഇറാന്‍
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ അമീർ സയീദ് ഇറവാനി വിമർശിച്ചു. തന്റെ രാജ്യത്തിന് നേരെ നടന്ന ക്രൂരമായ യുദ്ധത്തിന് ഉത്തരവാദികളായ വിവിധ രാജ്യങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടതായി അമീർ സയീദ് ഇറവാനി പറഞ്ഞു.