LDF Meeting: 13 സീറ്റ് വേണമെന്ന വാശിയിൽ കേരള കോൺഗ്രസ്; നിർണായക ഇടതുമുന്നണി യോഗം ഇന്ന്
LDF Meeting Today: കെ.കെ. ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ മത്സരിപ്പിക്കാനാണ് സാധ്യത. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.
തിരുവനന്തപുരം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഉഭയകക്ഷി ചർച്ചയിൽ ധാരണയായ സീറ്റുകൾ സിപിഎം മുന്നണി യോഗത്തിൽ അറിയിക്കും. 13 സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം നിലനിൽക്കുന്നതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്.
13 സീറ്റുകൾ വേണമെന്നാണ് ജോസ് കെ. മാണിയുടെ നിലപാട്. എന്നാൽ 12 സീറ്റുകൾ നൽകാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. കുറ്റ്യാടി സീറ്റ് ഇത്തവണ വിട്ടുനൽകാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പകരം മറ്റൊരു സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യവും സിപിഎമ്മിന് തലവേദനയാകുന്നുണ്ട്.
പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകളും വേണമെന്നാണ് ഐഎൻഎല്ലിന്റെ ആവശ്യം. ഇതിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അതേസമയം, എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകും.
ALSO READ: പേരാവൂരില്‍ ശൈലജ തന്നെ; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം
കെ.കെ. ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ മത്സരിപ്പിക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുത് എന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം പാർട്ടി അംഗീകരിക്കാൻ ഇടയില്ല എന്നാണ് റിപ്പോർട്ട്. നിലവിൽ വീണാ ജോർജിനെ ആറന്മുളയിൽ നിന്നും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ഇങ്ങനെ ഒരു തീരുമാനമെടുത്ത സ്ഥിതിക്ക് അതിൽ നിന്നും പിന്മാറാൻ ആകില്ല എന്നാണ് സിപിഎമ്മിൽ നിന്നും പുറത്തുവരുന്ന സൂചന.