Kerala Budget 2026: ജീവനക്കാർക്ക് ലോട്ടറി, പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപിച്ചു; ക്ഷാമബത്ത കുടിശ്ശികയും നൽകും
12th Pay Commission Announced in Kerala Budget: ഒരു ഡിഎ ഡിആർ കുടിശ്ശിക ഈ ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം നൽകും. ജനുവരിയിൽ പ്രഖ്യാപിച്ച 2 ശതമാനം കൂടി ചേർത്ത് ആകെ 15 ശതമാനം കുടിശ്ശികയാണ് ഉള്ളത്.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സംസ്ഥാനജീവനക്കാർക്ക് ആശ്വാസം. ആകാംക്ഷയോടെ കാത്തിരുന്ന പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നൽകണം. ഡിഎ കുടിശ്ശിക ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം നൽകും. ബാക്കി കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം നൽകി തീർപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
‘സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച അഞ്ചുവർഷ തത്വം പാലിക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപിക്കുകയാണ്. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.
ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം. അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം. ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും’ എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
ALSO READ: കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0; എന്ന് മുതൽ?
2024ലാണ് ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കേണ്ടിയിരുന്നത്. ജനുവരിയിൽ പ്രഖ്യാപിച്ച 2 ശതമാനം കൂടി ചേർത്ത് ആകെ 15 ശതമാനം കുടിശ്ശികയാണ് ഉള്ളത്. കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് അടിസ്ഥാനശമ്പളത്തിന്റ 1.37 മടങ്ങ് കണക്കാക്കി പുതിയ അടിസ്ഥാനശമ്പളം നിശ്ചയിക്കുകയായിരുന്നു. അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്.
അതേസമയം, സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം, അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുകയും ചെയ്യും.കൂടാതെ, ജീവനക്കാർക്ക് നിലവിലെ എൻപിഎസിൽ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എൻപിഎസിൽ തുടരേണ്ടവർക്ക് അത് തുടരാം.