Commodity Price: വെളിച്ചെണ്ണ അല്ല, ഇനി തക്കാളിയുടെ ഊഴം; വില കുതിക്കും, അടയ്ക്ക കർഷകർക്കും നല്ലകാലം
Commodity Price Kerala: ഒക്ടോബർ 19 നും നവംബർ 19 നുമിടയിൽ ഇന്ത്യയിലുടനീളമുള്ള തക്കാളിയുടെ ചില്ലറ വിൽപ്പന വില 27 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അടയ്ക്ക കർഷകർക്കും ഇത് നല്ലകാലമാണ്. വ്യാവസായിക ആവശ്യങ്ങളിൽ കാർഷിക വസ്തുവായ അടയ്ക്കയ്ക്ക് ഡിമാന്റ് വർധിച്ചതാണ് പ്രധാനകാരണം.
വെളിച്ചെണ്ണ, തേങ്ങ തുടങ്ങി മലയാളികളുടെ അടുക്കളയിലെ പ്രധാനികളെല്ലാം വില കുതിപ്പിലാണ്. ഇപ്പോഴിതാ, ആ പട്ടികയിൽ പുതിയൊരാൾ കൂടി. കാലാവസ്ഥ വില്ലനായതോടെ സംസ്ഥാനത്തെ തക്കാളി വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10-15 ദിവസത്തിനുള്ളിൽ ഏകദേശം 50 ശതമാനത്തോളം വർദ്ധനവാണ് തക്കാളി വിലയിൽ ഉണ്ടായത്.
ഒക്ടോബർ മാസത്തിൽ കനത്ത മഴയാണ് ഇന്ത്യയിലുണ്ടായത്. ഇത് തക്കാളി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. ഉൽപ്പാദനത്തിൽ നഷ്ടം സംഭവിക്കുമ്പോൾ സ്വാഭാവികമായി വിപണി വില ഉയരും. വിവിധ സംസ്ഥാനങ്ങളിലെ ചില്ലറ വിൽപ്പനയിൽ ഒരു മാസത്തിനിടെ തക്കാളി വില 25% മുതൽ 100% വരെ ഉയർന്നിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
ഉപഭോക്തൃ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, ഒക്ടോബർ 19 നും നവംബർ 19 നുമിടയിൽ ഇന്ത്യയിലുടനീളമുള്ള തക്കാളിയുടെ ചില്ലറ വിൽപ്പന വില 27 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അതായത് കിലോഗ്രാമിന് 36 രൂപയിൽ നിന്ന് 46 രൂപ വരെ വില ഉയർന്നു.
അതേസമയം, അടയ്ക്ക കർഷകർക്കും ഇത് നല്ലകാലമാണ്. വ്യാവസായിക ആവശ്യങ്ങളിൽ കാർഷിക വസ്തുവായ അടയ്ക്കയ്ക്ക് ഡിമാന്റ് വർധിച്ചതാണ് പ്രധാനകാരണം. ഇതോടെ കൊട്ടടയ്ക്കയുടെ വില ഉയർന്നു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്നെങ്കിലും ഉടനെ വില കൂപ്പുകുത്തുകയായിരുന്നു.
എന്നാൽ നിലവിൽ കൊട്ടടയ്ക്ക വില 495-520 രൂപയിലെത്തിയിരിക്കുകയാണ്. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർധിച്ചു. പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെ എത്തി.