GST on Insurance: സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍ഷുറന്‍സില്‍ വന്‍ മാറ്റം; എത്ര രൂപ വരെ ലാഭിക്കാം?
Insurance Savings September 2025: ജിഎസ്ടി ഇല്ലാതാകുന്നതോടെ കമ്മീഷന്‍, ഓഫീസ് വാടക തുടങ്ങിയ ചെലവുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കില്ല. ഈ ചെലവുകള്‍ നികത്തുന്നതിനായിരിക്കും പുതിയ നീക്കം.

പ്രതീകാത്മക ചിത്രം
എല്ലാ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ 18 ശതമാനം നികുതി നീക്കം ചെയ്തുകൊണ്ടുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. അതിനാല്‍ തന്നെ സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍ഷുറന്‍സുകള്‍ക്ക് 18 ശതമാനം നികുതി നല്‍കേണ്ടതില്ല. നികുതി ഒഴിവാകുന്നതോടെ ഇന്‍ഷുറന്‍സ് പ്രീമിയം അഞ്ചിലൊന്ന് കുറയാനാണ് സാധ്യത. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഉയര്‍ത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നഷ്ടപ്പെടുന്നതിനാല്‍ പ്രവര്‍ത്തന ചെലവ് നികത്തുന്നതിനായാണ് കമ്പനികള്‍ പ്രീമിയം തുക ഉയര്‍ത്തുന്നത്. ജിഎസ്ടി ഇല്ലാതാകുന്നതോടെ കമ്മീഷന്‍, ഓഫീസ് വാടക തുടങ്ങിയ ചെലവുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കില്ല. ഈ ചെലവുകള്‍ നികത്തുന്നതിനായിരിക്കും പുതിയ നീക്കം.
20,000 രൂപയുടെ വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സുകള്‍ക്ക് 3,600 രൂപയോളം നികുതിയുണ്ട്. 15,000 രൂപയുടെ പ്രീമിയത്തിന് 2,700 രൂപയും നികുതി നല്‍കേണ്ടതാണ്. ഇത്തരത്തില്‍ നികുതി വരുമ്പോള്‍ പ്രതിവര്‍ഷ ചെലവ് 23,600 രൂപയും 17,700 രൂപയുമാകും.
എത്ര ലാഭിക്കാം?
സെപ്റ്റംബര്‍ 22 മുതല്‍ പ്രീമിയം തുകയ്ക്ക് അധികമായി നിങ്ങള്‍ നല്‍കിയിരുന്ന നികുതി തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തുക വര്‍ധിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ അടയ്ക്കുന്ന തുകയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 3 മുതല്‍ 5 ശതമാനം വരെയും ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 0.5 മുതല്‍ 1.5 ശതമാനം വരെയും വര്‍ധിക്കുമെന്നും വിവരമുണ്ട്.
Also Read: GST Slab: സോപ്പ്, എണ്ണ, പൊറോട്ട…ജിഎസ്ടി പരിഷ്കരണത്തിൽ എന്തിനൊക്കെ വില കുറയും, വില കൂടും?
അങ്ങനെയെങ്കില്‍ 5,000 രൂപയുടെ പ്രീമിയം 5,250 രൂപയായും വര്‍ധിച്ചേക്കാം. നിലവിലുള്ള 5,900 രൂപ ജിഎസ്ടിയേക്കാള്‍ കുറവാണെങ്കിലും വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍ വ്യക്തിഗത പോളിസികള്‍ക്ക് മാത്രമാണ് ജിഎസ്ടി ഒഴിവാക്കല്‍ ബാധകം. തൊഴിലുടമകള്‍ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സിന് 18 ശതമാനം ജിഎസ്ടി തുടരും.