Indian Onion Price: സവാള വിലകുറഞ്ഞതിന് പിന്നിൽ കാര്യമുണ്ട്, കയറ്റുമതിയിലും ഇടിവ്, തിരിച്ചടിച്ചത് മറ്റൊരു കാരണം
Indian Onion Price and Export fall: സെപ്റ്റംബറിൽ 49.50 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ മാസത്തിൽ മാത്രമാണ് വിലയിൽ നേരിയ വർധനയുണ്ടായത്.

Onion Price
ആഭ്യന്തര മാർക്കറ്റിൽ താരമായിരുന്ന ഇന്ത്യൻ സവാളയുടെ ഡിമാൻഡ് കുറയുന്നു. വിലയിലും കയറ്റുമതിയിലും വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സവാള വില കുതിച്ചുയരേണ്ട സമയത്തുള്ള ഈ തുടർച്ചയായ വിലത്തകർച്ച കർഷകരെയും ദുരിതത്തിലാഴ്ത്തുന്നുണ്ട്. ഇന്ത്യൻ സവാളയ്ക്ക് തിരിച്ചടിയായത് എന്താണ്? പരിശോധിക്കാം…
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം ആറര വർഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ 49.50 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ മാസത്തിൽ മാത്രമാണ് വിലയിൽ നേരിയ വർധനയുണ്ടായത്.
സവാള ഉത്പാദനത്തിൽ ലോകത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം രണ്ടരക്കോടി ടൺ സവാളയാണ് 2023-24 സാമ്പത്തിക വർഷത്തിൽ ഉത്പാദിപ്പിച്ചത്. കയറ്റുമതിയുടെ 40 ശതമാനത്തോളം ബംഗ്ലാദേശിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ കയറ്റുമതിയിൽ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരിച്ചടിയായി.
2023 ഡിസംബറിൽ ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്ത വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. 2024 മേയിൽ നിരോധനം നീക്കിയെങ്കിലും, ടണ്ണിന് 500 ഡോളർ കുറഞ്ഞ കയറ്റുമതി വിലയും 40 ശതമാനം കയറ്റുമതി തീരുവയും ഏർപ്പെടുത്തി.
2024 സെപ്റ്റംബറിൽ, കയറ്റുമതി വില എടുത്തുമാറ്റുകയും തീരുവ 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പിന്നാലെ 2025 ഏപ്രിൽ ഒന്നിന്, കയറ്റുമതിയുടെ എല്ലാത്തരം നിയന്ത്രണങ്ങളും മാറ്റി. എന്നാൽ അപ്പോഴേക്കും ബംഗ്ലാദേശ് ഇന്ത്യയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു.
അതേസമയം കർഷകരും ദുരിതത്തിലാണ്. സാധാരണയായി സെപ്റ്റംബർ-ഡിസംബർ കാലയളവിൽ സവാള വില വർധിക്കാറുണ്ട്. ഇത്തവണ വിളവെടുപ്പിനെ മഴ ബാധിച്ചിട്ടു പോലും വില ഉയർന്നിട്ടില്ലെന്ന് കർഷകർ പറയുന്നു.