Kerala Pension: പെൻഷൻ എത്ര കിട്ടും നാളെ ? വേണ്ടത് 800 കോടി
സംസ്ഥാന സർക്കാർ 3500 കോടി രൂപ കടമെടുക്കും. റിസർവ്വ് ബാങ്ക് വഴി കടപത്രമിറക്കിയാണ് തുക സമാഹരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും. പെൻഷൻ, വിരമിക്കൽ ആനുകൂല്യം എന്നിവ അടക്കം കൊടുക്കാൻ സംസ്ഥാന സർക്കാർ 3500 കോടി രൂപ കടമെടുക്കും. റിസർവ്വ് ബാങ്ക് വഴി കടപത്രമിറക്കിയാണ് തുക സമാഹരിക്കുന്നത്.
പെൻഷൻ കൊടുക്കാൻ മാത്രം സർക്കാരിന് വേണ്ടത് 800 കോടിയാണ്. വിരമിക്കൽ ആനുകൂല്യങ്ങൾക്കായി കൊടുക്കേണ്ടത് 7,500 കോടി രൂപയുമാണ് (ഈ മാസവും അടുത്ത മാസവുമായി വിരമിക്കുന്നവർക്ക്) അടുത്ത മാസവും അവസ്ഥയ്ക്ക് മാറ്റം വരാത്തതിനാൽ വീണ്ടും ജൂലൈയിൽ സര്‍ക്കാര്‍ കടമെടുക്കും.
വിരമിക്കൽ
5 സ്‌പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണ് സെക്രട്ടേറിയറ്റില്‍ മാത്രം വിരമിക്കുന്നത്. മികച്ച പലിശയുള്ളതിനാൽ 90 ശതമാനം വിരമിക്കുന്ന ജീവനക്കാരും ആനുകൂല്യങ്ങള്‍ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്നുണ്ട് ഇത് കൊണ്ട് തന്നെ വലിയ ബാധ്യത വരില്ല.
അഞ്ച് മാസ പെൻഷൻ
കേരളത്തിൽ ഇനി കൊടുത്ത് തീർക്കാനുള്ളത് അഞ്ച് മാസത്തെ പെൻഷൻ കുടിശ്സികയാണ്. ഏപ്രിൽ മുതൽ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനമെങ്കിലും സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനുള്ള സഹകരണ വകുപ്പിൻറെ ശ്രമം വിജയിച്ചില്ല. 18,253 കോടി രൂപ കൂടി ഈ വര്‍ഷം കടമെടുക്കാൻ കേന്ദ്ര സര്‍ക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം അനുമതി കിട്ടിയിരുന്നു. ഇത് ധനവകുപ്പിന് തെല്ല് ആശ്വാസം നൽകുന്നുണ്ട്.
നിലവിൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിക്കുക, ഇതിന് മുൻപ് പെൻഷൻ നൽകിയത് വിഷുക്കാലത്തായിരുന്നു. ബാങ്ക് വഴിയുള്ളവർക്ക് അങ്ങനെയും സഹകരണ സംഘങ്ങൾ വഴിയുള്ളവർക്ക് നേരിട്ട് വീട്ടിലും പെൻഷൻ എത്തും.