Republic Day 2026: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിന് എത്ര രൂപ ചെലവാകും, വരുമാനം എങ്ങനെ?
Republic Day Parade Cost: ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഈ ചടങ്ങിന് പിന്നിൽ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളും കോടിക്കണക്കിന് രൂപയുടെ ചെലവുകളുമുണ്ട്. ചടങ്ങിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങൾ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
എല്ലാ വർഷവും ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഈ ചടങ്ങിന് പിന്നിൽ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളും കോടിക്കണക്കിന് രൂപയുടെ ചെലവുകളുമുണ്ട്. ഈ ചടങ്ങിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങൾ അറിഞ്ഞാലോ…
പരേഡിന് എത്ര രൂപ ചെലവാകും?
റിപ്പബ്ലിക് ദിന പരേഡിന്റെ കൃത്യമായ ചെലവ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിടാറില്ല. എങ്കിലും, വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 300 കോടി രൂപ മുതൽ 400 കോടി രൂപ വരെ ഈ ഒരാഴ്ചത്തെ ആഘോഷങ്ങൾക്കായി ചെലവാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
951 ലെ റിപ്പബ്ലിക് ദിന പരേഡിന് കേന്ദ്ര സർക്കാർ ചെലവഴിച്ചത് വെറും 18,362 രൂപ മാത്രമാണ്. എന്നാൽ കൂടുതൽ സൈനിക സംഘങ്ങൾ, ടാബ്ലോകൾ, വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം തുടങ്ങിയവ വർദ്ധിച്ചതോടെ ചെലവും കുത്തനെ ഉയർന്നു. 1956 ആയപ്പോഴേക്കും ചെലവ് 5.75 ലക്ഷം രൂപയായി വർദ്ധിച്ചു.
1971-ൽ ചെലവ് 17.12 ലക്ഷം രൂപയായിരുന്നു, 1973-ൽ ഇത് 23.38 ലക്ഷം രൂപയായി ഉയർന്നു. 1988 ആയപ്പോഴേക്കും പരേഡ് ചെലവ് ഏകദേശം 70 ലക്ഷം രൂപയിലെത്തി. എന്നാൽ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം കുറവായിരുന്നു. 1986-ൽ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 7.47 ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ.
എന്നാൽ, 1990-കൾ മുതൽ, പരേഡിന്റെ ആകെ ചെലവിന്റെ കണക്കുകൾ പുറത്ത് വിടുന്നത് നിർത്തലാക്കി. എന്നിരുന്നാലും വിവരാവകാശ രേഖകൾ പ്രകാരം 2008-ൽ ടിക്കറ്റ് വിൽപ്പന വഴിയുള്ള വരുമാനം ഏകദേശം 17.63 ലക്ഷം രൂപയും പരേഡിന്റെ ചെലവ് ഏകദേശം 145 കോടി രൂപയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
ALSO READ: ഐടി മുതൽ ആരോഗ്യമേഖല വരെ; വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ
ടിക്കറ്റ് വിൽപ്പനയും വരുമാനവും
പരേഡ് നേരിട്ട് കാണുന്നതിനായി സർക്കാർ ടിക്കറ്റുകൾ വിൽക്കാറുണ്ട്. 20, 100, 500 എന്നിങ്ങനെയാണ് സാധാരണ ടിക്കറ്റ് നിരക്കുകൾ. എന്നാൽ പരേഡിന്റെ ആകെ ചെലവ് വെച്ച് നോക്കുമ്പോൾ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. 2018 നും 2020 നും ഇടയിൽ, ടിക്കറ്റ് വിൽപ്പനയിൽ നിന്ന് സർക്കാരിന് പ്രതിവർഷം ശരാശരി 34 ലക്ഷം രൂപ ലഭിച്ചത്. കോവിഡ് കാലത്ത് ടിക്കറ്റ് വരുമാനം വലിയ തോതിൽ കുറഞ്ഞു. 2021–ൽ 10.12 ലക്ഷം രൂപ, 2022–ൽ വെറും 1.14 ലക്ഷം രൂപ മാത്രം ആയിരുന്നു ടിക്കറ്റ് വിൽപനയിലൂടെ നേടിയത്. 2023ൽ ടിക്കറ്റ് വിൽപ്പന വീണ്ടും ഉയർന്ന് 28.36 ലക്ഷം രൂപ വരുമാനം ലഭിച്ചു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സെറിമോണിയൽസ് ഡിവിഷന് ഔദ്യോഗിക പരിപാടികൾക്കായി പ്രത്യേക ബജറ്റ് ഉണ്ട്. 2018-19 ൽ 1.53 കോടി രൂപയായിരുന്ന ഇതിന്റെ ബജറ്റ് 2019-20 ൽ 1.39 കോടി രൂപയായി കുറഞ്ഞു. 2020-21 മുതൽ 2022-23 വരെ പ്രതിവർഷം ഏകദേശം 1.32 കോടി രൂപയാണ് ലഭിച്ചത്. റിപ്പബ്ലിക് ദിന പരേഡും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും ഈ വിഹിതത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ മിക്ക ചെലവുകളും പങ്കെടുക്കുന്ന ഏജൻസികൾ സ്വതന്ത്രമായി വഹിക്കുകയാണ് പതിവ്.