Coffee production India: വരാൻപോകുന്നത് കാപ്പി കർഷകരുടെ നല്ലകാലം… വിലയിലും ഉത്പാദനത്തിലും മാത്രമല്ല അടിമുടി മാറ്റം
The Indian Coffee Board is planning a hike in price strategies : ഉത്പാദനം ഇരട്ടിയാക്കുന്നതിനൊപ്പം ആഭ്യന്തര ഉപഭോഗം ഉയർത്താനും കർഷകർക്ക് കൂടുതൽ വില ലഭിക്കാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായുണ്ടാകും.

Coffee
ന്യൂഡൽഹി: രാജ്യത്തെ കാപ്പി ഉത്പാദനം 2047-ഓടെ ഇരട്ടിയാക്കാനുള്ള ബൃഹദ് പദ്ധതിയുമായി കോഫി ബോർഡ്. നിലവിലെ വാർഷിക ഉത്പാദനമായ 3.5 ലക്ഷം ടൺ, ഏഴ് ലക്ഷം ടണ്ണാക്കി ഉയർത്താനാണ് ലക്ഷ്യം. ഉത്പാദനത്തിന്റെ 15% സ്പെഷ്യാലിറ്റി കാപ്പി ആയിരിക്കും.
പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയെന്നും വിശദമായ പദ്ധതികൾ ഉടൻ വരുമെന്നും കോഫി ബോർഡിലെ കേരള സർക്കാർ പ്രതിനിധിയും സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഉത്പാദനം ഇരട്ടിയാക്കുന്നതിനൊപ്പം ആഭ്യന്തര ഉപഭോഗം ഉയർത്താനും കർഷകർക്ക് കൂടുതൽ വില ലഭിക്കാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായുണ്ടാകും.
പദ്ധതികൾ
- പരമ്പരാഗത കാപ്പി കൃഷി മേഖലയ്ക്ക് പുറത്തേക്ക് കൃഷി വ്യാപിപ്പിക്കും. ഒഡിഷ, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലായി ഒരു ലക്ഷം ഹെക്ടറിൽ പുതിയതായി കൃഷിയിറക്കും.
- കൂടുതൽ വൈവിധ്യമുള്ള കാപ്പി വിളകൾ ഉത്പാദിപ്പിക്കും. ഇതിനായി സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CCRI) പുതിയ മൂന്നിനം കാപ്പി വിളകൾ പുറത്തിറക്കും.
- രാജ്യത്ത് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഈ പദ്ധതി വലിയ നേട്ടമുണ്ടാക്കുമെന്നും മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
Also Read: RBI: സ്വർണവായ്പകൾ മുതൽ ഇഎംഎ വരെ; ആർബിഐയുടെ പുത്തൻ നിയമങ്ങൾ അറിയാം…
കേരളത്തിലെ വെല്ലുവിളികൾ
- രാജ്യത്ത് കാപ്പി ഉത്പാദനം ഉയർത്താൻ കോഫി ബോർഡ് ശ്രമിക്കുമ്പോൾ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ ഉത്പാദനക്ഷമത കുറവും ഗുണനിലവാര പ്രശ്നങ്ങളുമാണ്.
- രാജ്യത്ത് ഏറ്റവും ഉത്പാദനക്ഷമത കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
- കാപ്പികൃഷിയുടെ പ്രധാന കേന്ദ്രമായ വയനാട്ടിൽ നിലവിൽ ഒരു ഹെക്ടറിൽ 800 കിലോഗ്രാം മാത്രമാണ് ഉത്പാദനം.
- കേരളത്തിന്റെ മൊത്തം ഉത്പാദനം ഏകദേശം 1,000 കിലോഗ്രാം (ഒരു ടൺ) ആണ്.
- ഒന്നാം സ്ഥാനത്തുള്ള കർണാടകയിലെ കുടകിൽ ഹെക്ടറിൽ 1,500 കിലോയോളം കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്.
ഉത്പാദനം വർദ്ധിപ്പിക്കാൻ പ്രായക്കൂടുതലുള്ള കാപ്പിച്ചെടികൾ മാറ്റിനടുന്നതു മുതൽ മണ്ണിന്റെ അമ്ളത കൃത്യമാക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഇടപെടലുകൾ ആവശ്യമാണ്. ഉത്പാദനം കൂടുന്നതിനൊപ്പം ഗുണമേന്മയും ഉയർന്നാലേ ചെറുകിട കർഷകർക്ക് മികച്ച വില ലഭിക്കൂ. കാപ്പി ഉണക്കുന്ന സമയത്താണ് പ്രധാനമായും ഗുണമേന്മയിൽ കുറവ് സംഭവിക്കുന്നത്. പൂപ്പൽ പിടിക്കാതെ ഉണക്കിയെടുക്കാനുള്ള സഹായങ്ങളും കർഷകർക്ക് ധനസഹായവും ലഭ്യമാക്കണമെന്ന് ക്ലൈമറ്റ് സ്മാർട്ട് കോഫിയുടെ പ്രോജക്ട് ലീഡായ ജി. ബാലഗോപാൽ കൂട്ടിച്ചേർത്തു.