Silver: യുഎസും ചൈനയുമല്ല, ലോകത്ത് വെള്ളി കൂടുതൽ ഇവിടെ; ഇന്ത്യയിലുള്ളത്…
World's biggest Silver mines: അമേരിക്കൻ ഐക്യനാടുകളെയും, ചൈന, യു.കെ. തുടങ്ങിയ വൻകിട രാജ്യങ്ങളെയും മറികടന്നാണ് ഈ രാജ്യം ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ലോകമെമ്പാടുമുള്ള വെള്ളി ഉൽപാദനത്തിന്റെ ഏകദേശം നാലിലൊന്ന് ഇവിടെ നിന്നാണ്.

പ്രതീകാത്മക ചിത്രം
സ്വർണത്തേക്കാൾ തിളക്കത്തിലാണ് ആഗോളതലത്തിൽ വെള്ളി വില. റെക്കോർഡുകൾ തകർത്ത് കൊണ്ടുള്ള കുതിപ്പിലാണിവ. ദീപാവലിയിലെ ഡിമാൻഡ്, രാജ്യാന്തര സംഘർഷങ്ങൾ, ഡോളർ തകർച്ച, വ്യാവസായിക ഉപയോഗം തുടങ്ങിയവയെല്ലാം വില വർദ്ധനവിന് കാരണമായിട്ടുണ്ട്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ വെള്ളി ഉൽപാദിപ്പിക്കുന്നത് എവിടെയാണെന്ന് അറിയാമോ? പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രായായിരിക്കും?
ലോകത്ത് ഏറ്റവും കൂടുതൽ വെള്ളി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മെക്സിക്കോയാണ്. അമേരിക്കൻ ഐക്യനാടുകളെയും, ചൈന, യു.കെ. തുടങ്ങിയ വൻകിട രാജ്യങ്ങളെയും മറികടന്നാണ് മെക്സിക്കോ ഈ സ്ഥാനം നിലനിർത്തുന്നത്. ലോകമെമ്പാടുമുള്ള വെള്ളി ഉൽപാദനത്തിന്റെ ഏകദേശം നാലിലൊന്ന് (24% വരെ) മെക്സിക്കോയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മുൻനിരയിൽ ഇവരെല്ലാം….
നൂറ്റാണ്ടുകളായി വെള്ളി ഖനനത്തിൽ ആധിപത്യം പുലർത്തുന്ന രാജ്യമാണ് മെക്സിക്കോ. 2023-ൽ ഏകദേശം 6,400 മെട്രിക് ടൺ വെള്ളിയാണ് മെക്സിക്കോ ഉൽപ്പാദിപ്പിച്ചത്. ന്യൂമോണ്ടിന്റെ പെനാസ്കിറ്റോ ഖനി, ഫ്രെസ്നില്ലോയുടെ ഖനികളാണ് മെക്സിക്കോയുടെ ഈ റെക്കോർഡിന് അടിസ്ഥാനം.
രണ്ടാം സ്ഥാനത്ത് ചൈനയാണ്. രാജ്യത്തിന്റെ വെള്ളി ഉൽപ്പാദനം 3,400 മെട്രിക് ടൺ ആണ്. എന്നാൽ ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വെള്ളിയിൽ ഭൂരിഭാഗവും ചെമ്പ്, ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിന്റെ ഉപ-ഉൽപ്പന്നമായാണ് ലഭിക്കുന്നത്. മൂന്നാം സ്ഥാനത്ത് പെറുവാണ്. ദക്ഷിണ അമേരിക്കയിലെ ഈ രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ വെള്ളി ശേഖരങ്ങളിൽ ഒന്നാണുള്ളത്. 3,100 മെട്രിക് ടൺ ആണ് ഇവിടുത്തെ ഉൽപ്പാദനം.
ബൊളീവിയയും പോളണ്ടും നാലും അഞ്ചും സ്ഥാനത്തായുണ്ട്. ബൊളീവിയയിലെ സാൻ ക്രിസ്റ്റോബാൽ ഖനി, പോളണ്ടിലെ റുഡ്‌ന ഖനി എന്നിവ ലോകത്തിലെ പ്രധാന വെള്ളി ഖനന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. റഷ്യ, ഓസ്ട്രേലിയ, യുഎസ്, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.
അതേസമയം ഉപയോഗത്തിൽ മുൻപന്തിയിലാണെങ്കിലും ലോകത്തിലെ വെള്ളി ഉത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് വളരെ കുറവാണ്. 2023-ലെ കണക്കനുസരിച്ച് ആഗോള ഖനികളിലെ ഉത്പാദനം ഏകദേശം 26,000 ടൺ ആയിരുന്നപ്പോൾ, ഇന്ത്യയുടെ ഉത്പാദനം 813 മെട്രിക് ടൺ ആയിരുന്നു. ഇത് ആഗോള ഉത്പാദനത്തിന്റെ ചെറിയ ശതമാനം മാത്രമാണ്.