Guruvayur Devaswom Recruitment: അപേക്ഷാ ഫീസായി കൊടുക്കേണ്ടി വന്നത് 500 രൂപ; റീഫണ്ട് വേണമെന്ന് കെഡിആര്‍ബിയോട് ഉദ്യോഗാര്‍ത്ഥികള്‍
Kerala Devaswom Recruitment Board Guruvayur Notifications: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ, റീഫണ്ട് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് (കെഡിആര്‍ബി) അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ, റീഫണ്ട് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. 38 തസ്തികകളിലേക്കാണ് കെഡിആര്‍ബി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഇതുപ്രകാരം പരീക്ഷയും നടത്തി. ഫലപ്രഖ്യാപനമടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്.
ഓരോ തസ്തികയ്ക്കും 500 രൂപ വീതം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസായി നല്‍കേണ്ടി വന്നു. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിച്ചവരുമുണ്ട്. ഇതുകൂടാതെ, പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്രാച്ചെലവും കൂടി കണക്കിലെടുക്കുമ്പോള്‍ ചെറിയ തോതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ നിരാശയിലാണ്. റീഫണ്ട് എങ്കിലും അനുവദിക്കാന്‍ കെഡിആര്‍ബി നടപടിയെടുക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം കെഡിആര്‍ബി പരിഗണിക്കുമോയെന്ന് വ്യക്തമല്ല. നിലവില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇതുസംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കെഡിആര്‍ബി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് മറികടക്കുന്ന ദേവസ്വം ബോര്‍ഡ് നിയമത്തിലെ ഒമ്പതാം വകുപ്പ് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെബെഞ്ച് ഉത്തരവിട്ടത്.
റദ്ദാക്കിയ വിജ്ഞാപനങ്ങള്‍ക്ക് പകരം വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് നിയമന പ്രക്രിയ ആരംഭിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമന പ്രക്രിയയുടെ മേൽനോട്ടവും നിയന്ത്രണവും നിര്‍വഹിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.