Kerala school enrollment: ഒന്നാം ക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ 16,510 കുട്ടികളുടെ കുറവ്, ജനനനിരക്കു കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി
V sivankutty: ജനന നിരക്കിലെ മാറ്റങ്ങളാണ് ഈ പ്രവേശന കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 2010 ൽ ജനിച്ച കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പൂർത്തിയാക്കിയത്.
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ 16510 പേരുടെ കുറവ് രേഖപ്പെടുത്തി. 2024 – 25 വർഷം 250986 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നതെങ്കിൽ ഈ വർഷം 234476 കുട്ടികളായി കുറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനന നിരക്കിലെ കുറവാണ് ഈ ഇടിവിന് പ്രധാന കാരണമെന്നും മന്ത്രിചൂണ്ടി കാട്ടി. കഴിഞ്ഞവർഷത്തേക്കാൾ ഈ വർഷം കുട്ടികളുടെ എണ്ണം കുറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അൺ എയ്ഡഡ് സ്കൂളുകളിലെയും അവസ്ഥ മെച്ചമല്ല. 47862 കുട്ടികൾ ആയിരുന്നു കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ ചേർന്നതെങ്കിൽ ഈ വർഷം അത് 47863 ആയിട്ടേ ഉള്ളു. അതായത് ഒരു കുട്ടിയാണ് അധികമായി ചേർന്നത്.
എന്നാൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 40906 കുട്ടികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ഇനി സ്കൂളുകളിൽ ബിരിയാണി മേളം…: സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
കാരണം ജനന നിരക്ക്
ജനന നിരക്കിലെ മാറ്റങ്ങളാണ് ഈ പ്രവേശന കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 2010 ൽ ജനിച്ച കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പൂർത്തിയാക്കിയത്. അന്ന് ജനന നിരക്ക് 15 ശതമാനത്തിന് മുകളിലായിരുന്നു. ഇത്തവണ ഒന്നാം ക്ലാസിൽ എത്തിയ കുട്ടികൾ 2020ൽ ജനിച്ചവരാണ്. 2020 ലെ ജനന നിരക്ക് 12 ശതമാനത്തിന് മുകളിലേ എത്തിയിട്ടുള്ളൂ. ഇത് ഒന്നാം ക്ലാസിലെ പ്രവേശന നിരക്ക് കുറച്ചു എന്ന് മന്ത്രി കൂട്ടിച്ചേർത്തു.